തടവുകാരിൽ നിന്ന് കൈക്കൂലി വാങ്ങിയ സംഭവം; ജയിൽ ഡിഐജി വിനോദ് കുമാറിന് സസ്‌പെൻഷൻ
Updated: Dec 23, 2025, 17:06 IST
തടവുകാരിൽ നിന്ന് കൈക്കൂലി വാങ്ങിയ സംഭവത്തിൽ ജയിൽ ഡിഐജി എംകെ വിനോദ് കുമാറിനെ സസ്‌പെൻഡ് ചെയ്തു. കൈക്കൂലി വാങ്ങിയതായി വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പരോൾ നൽകാൻ പ്രതികളുടെ ബന്ധുക്കളിൽ നിന്ന് 1.80 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിനോദ് കുമാറിനെതിരെ ഡിസംബർ 17നാണ് വിജിലൻസ് കേസെടുത്തത്.
പരോൾ നൽകാനും പ്രതികൾക്ക് ജയിലിൽ കൂടുതൽ സൗകര്യങ്ങൾ ലഭ്യമാക്കാനും കൈക്കൂലി വാങ്ങിയിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വിജിലൻസ് പരിശോധനയും കേസും.
ലഹരി കേസിൽ ജയിലിൽ കഴിയുന്നവർക്ക് പരോൾ വേഗം ലഭ്യമാക്കാൻ ഇടപെടാം എന്നറിയിച്ചും കൈക്കൂലി വാങ്ങിയെന്നാണ് വിവരം. ഗൂഗിൾ പേ വഴി തന്റെയും ഭാര്യയുടെയും അക്കൗണ്ടിലേക്ക് പണം വാങ്ങിയതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
