വീണയുടെ പങ്കാളിത്തമുള്ള ലേക്കർ ഇന്ത്യ ഓഫീസിൽ ജീവനക്കാരില്ല; ഓഫീസ് അടഞ്ഞുകിടക്കുന്നു
മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ തൈക്കണ്ടിക്ക് പങ്കാളിത്തമുള്ളതായി പറയപ്പെടുന്ന ലേക്കർ ഇന്ത്യ കോർപ്പറേഷന്റെ കോഴിക്കോട് പന്തീരാങ്കാവിലെ ഓഫീസിനെ ചുറ്റിപ്പറ്റി ചോദ്യങ്ങൾ. പൂളേങ്കര അങ്ങാടിയിലെ കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഒറ്റമുറി ഓഫീസാണ് ബിഗ് ടിവി സംഘം കണ്ടെത്തിയത്.ദേശീയപാതയിൽ നിന്ന് പെരുമണ്ണ ഭാഗത്തേക്ക് ഏകദേശം 200 മീറ്റർ മാറിയുള്ള ബൈത്തുൽ മുബാറക് കെട്ടിടത്തിലാണ് ഓഫീസ്. ലേക്കർ ഇന്ത്യ കോർപ്പറേഷന്റെ പേരും ജിഎസ്ടി നമ്പറും വെള്ളപ്പേപ്പറിൽ എഴുതി ഒട്ടിച്ച നിലയിലാണ് കണ്ടെത്തിയത്. സ്ഥാപനത്തിന്റെ പ്രവർത്തനം നടക്കുന്നതിന്റെ മറ്റ് സൂചനകളൊന്നും ഓഫീസിൽ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ട്.
മൂന്ന് വർഷം മുൻപാണ് മുറി വാടകയ്ക്ക് നൽകിയതെന്ന് കെട്ടിട ഉടമ മമ്മദാലി പറഞ്ഞു. മെഡിക്കൽ ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്ന കമ്പനിയെന്നായിരുന്നു വാടകക്കരാറിൽ വ്യക്തമാക്കിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. മെട്രോ ആശുപത്രിയിലെ ഡോക്ടർ അനീസ് കോടമ്പിയത്താണ് മുറി വാടകയ്ക്ക് എടുത്തതെന്നും പ്രതിമാസം 3,000 രൂപയായിരുന്നു വാടകയെന്നും കെട്ടിട ഉടമ വ്യക്തമാക്കി. കഴിഞ്ഞ വർഷം വാടക 3,500 രൂപയായി പുതുക്കിയെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, ഓഫീസിൽ ജീവനക്കാരെ കണ്ടിട്ടില്ലെന്നാണ് കെട്ടിട ഉടമയും സമീപത്തെ സ്ഥാപനങ്ങളിലുള്ളവരും പറയുന്നത്.
അനീസ് കോടമ്പിയത്തും വീണ തൈക്കണ്ടിയും ലേക്കർ ഇന്ത്യ കോർപ്പറേഷനിൽ തുല്യ പങ്കാളികളാണെന്നാണ് രേഖകൾ സൂചിപ്പിക്കുന്നത്. മന്ത്രി പി.എ. മുഹമ്മദ് റിയാസ് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ഭാര്യ വീണയുടെ ആസ്തിയായി ലേക്കർ ഇന്ത്യ കോർപ്പറേഷനിലെ പങ്കാളിത്തവും രേഖപ്പെടുത്തിയിരുന്നു. സത്യവാങ്മൂലം പ്രകാരം 10 ലക്ഷം രൂപയാണ് ലേക്കർ ഇന്ത്യയിലെ വീണയുടെ നിക്ഷേപമായി കാണിച്ചിരുന്നത്.
അതേസമയം, ലേക്കർ ഇന്ത്യയുടെ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന 15,57,414 രൂപ ഇഡി കഴിഞ്ഞ മാസം മരവിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്.ഓഫീസിന്റെ പ്രവർത്തനവും കമ്പനിയുടെ സാമ്പത്തിക ഇടപാടുകളും സംബന്ധിച്ച് കൂടുതൽ പരിശോധന ആവശ്യപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ലേക്കർ ഇന്ത്യയുടെ യഥാർഥ പ്രവർത്തനം എന്തായിരുന്നു, കമ്പനിയുടെ സാമ്പത്തിക ഇടപാടുകളുടെ സ്വഭാവം എന്താണ് തുടങ്ങിയ കാര്യങ്ങളാണ് ഇനി വ്യക്തമാകേണ്ടത്.
