നവജാത ശിശുവിന്‍റെ കൊലപാതകം; മരണ കാരണം തലയോട്ടിക്കേറ്റ പരിക്ക്: പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

കൊച്ചി: പനമ്പിള്ളി നഗറിനടുത്ത് നടുറോഡില്‍ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. തലയോട്ടിക്കുണ്ടായ പരിക്കാണ് മരണം കാരണമെന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടില്‍ പറയുന്നത്.

കുഞ്ഞിന്റെ കീഴ് താടിക്കും പരുക്കുണ്ട്. മുറിക്കുള്ളില്‍ വെച്ചാണോ റോഡില്‍ വീണതിനെ തുടർന്നാണോ മരണ കാരണമായ പരിക്ക് തലയോട്ടിക്ക് ഉണ്ടായതെന്ന് പൊലീസ് പരിശോധിക്കുകയാണ്. കുഞ്ഞിന്റെ ശരീരത്തില്‍ സമ്മർദ്ദം ചെലുത്തിയെന്നും പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടില്‍ പറയുന്നു.

കുഞ്ഞിന്‍റെ അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് കൊച്ചി നഗരത്തിൽ ശുചീകരണത്തൊഴിലാളികളാണ് നടുറോ‍ഡില്‍ പൊക്കിള്‍ക്കൊടിപോലും മുറിച്ചുമാറ്റാത്ത നവജാത ശിശുവിനെ ആദ്യം കണ്ടത്. റോഡിലേക്ക് വീണ കുഞ്ഞിനെ പൊതിഞ്ഞിരുന്ന കവർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ അടുത്തുള്ള ഫ്ലാറ്റിന്‍റെ അഞ്ചാം നിലയില്‍ നിന്നും കുഞ്ഞിനെ വലിച്ചെറിഞ്ഞതാണെന്ന് പൊലീസ് കണ്ടെത്തി.

ഗർഭിണിയാണെന്ന വിവരം മാതാപിതാക്കളോട് പറ‍ഞ്ഞിരുന്നില്ലെന്നും ഇതുണ്ടാക്കിയ മാനസിക സംഘർഷത്തിലാണ് കൃത്യം ചെയ്തതെന്നുമാണ് യുവതിയുടെ മൊഴി. ഇൻസ്റ്റാംഗ്രാം വഴി പരിചയപ്പെട്ട സുഹൃത്തില്‍ നിന്നാണ് ഗർഭിണിയായതെന്നും ഇക്കാര്യം വീട്ടുകാർ അറിഞ്ഞിരുന്നില്ലെന്നും യുവതി പൊലീസിനോട് പറഞ്ഞു.

ഇന്ന് പുലർച്ചെ അഞ്ച് മണിക്ക് ബാത്ത് റൂമിലാണ് യുവതി പ്രസവിച്ചത്. പരിഭ്രാന്തയായ താൻ കുഞ്ഞിനെ എങ്ങനേയും മറവ് ചെയ്യണം എന്ന ഉദ്ദേശത്തിലാണ് താഴേക്ക് വലിച്ചെറിഞ്ഞത് എന്നാണ് യുവതി പൊലീസിന് മൊഴി നല്‍കിയത്.

Share this story