ഘടകകക്ഷികളുടെ അഭിപ്രായങ്ങള്‍ ഒന്നിലേറെ തവണ തേടി; ജനവിധി മാനിച്ചുള്ള തീരുമാനമാണ് ഹൈക്കമാന്‍ഡ് സ്വീകരിച്ചത്

Sadhiq Ali

മലപ്പുറം: വി ഡി സതീശനെ മുഖ്യമന്ത്രിയാക്കിയുള്ള ഹൈക്കമാന്‍ഡ് പ്രഖ്യാപനം അംഗീകരിക്കുന്നുവെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. നല്ല ഭരണം നടത്താന്‍ പ്രാപ്തിയുള്ള ആളാണ് സതീശന്‍. തെരഞ്ഞെടുപ്പില്‍ ഉടനീളം ടീം യുഡിഎഫ് എന്നായിരുന്നു സതീശന്‍ പറഞ്ഞത്. ടീം യുഡിഎഫിന്റെ ഭരണമായിരിക്കും ഇനി ഉണ്ടാകുകയെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോടായിരുന്നു സാദിഖലി തങ്ങളുടെ പ്രതികരണം.

മുഖ്യമന്ത്രി ചര്‍ച്ചയ്ക്കിടെ ഹൈക്കമാന്‍ഡ് ഘടകകക്ഷികളുടെ അഭിപ്രായങ്ങള്‍ ഒന്നിലേറെ തവണ തേടിയതായും സാദിഖലി തങ്ങള്‍ പറഞ്ഞു. ഇന്നും വിളിച്ചിരുന്നു. ജനവിധി മാനിച്ചുള്ള തീരുമാനമാണ് ഹൈക്കമാന്‍ഡ് എടുത്തത്. ജനാധിപത്യ പ്രക്രിയ പൂര്‍ത്തീകരിക്കാന്‍ സമയമെടുത്തു എന്നത് ശരിയാണ്. എന്നാല്‍ മറ്റ് ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ കാലമാണ് ഇനി വരാനിരിക്കുന്നതെന്ന് സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രഖ്യാപിച്ചുകൊണ്ടുള്ള ഹൈക്കാമാന്‍ഡ് പ്രഖ്യാപനം വന്നതിന് പിന്നാലെ സാദിഖലി തങ്ങള്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. നഷ്ടപ്രതാപങ്ങളിലേക്കുള്ള തിരിച്ചുപോക്കാണ് ഇനി ഉണ്ടാകുക. ജനങ്ങള്‍ ആഗ്രഹിച്ച ഭരണത്തിന് നേതൃത്വം നല്‍കാന്‍ അവര്‍ ആഗ്രഹിച്ചയാളെ തന്നെ നേതൃത്വം പ്രഖ്യാപിച്ചിരിക്കുന്നു. വി ഡി സതീശന്‍ കേരളത്തെ നയിക്കും. കഴിഞ്ഞ പത്ത് വര്‍ഷംകൊണ്ട് കേവല പരസ്യ വാചകമായ 'നമ്പര്‍ വണ്‍ കേരളം'സാധ്യമാക്കണം. ഒറ്റക്കെട്ടായ പ്രവര്‍ത്തനം നമുക്ക് കരുത്താകും. വികസന സൂചികകളിലെ നഷ്ടമായ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാന്‍, ദുര്‍ഭരണമുണ്ടാക്കിയ വിള്ളലുകള്‍ തീര്‍ക്കാന്‍ സദ്ഭരണം വരുന്നു.
ജനമിടിപ്പിനൊപ്പം ചേരാന്‍, കേരളത്തിന്റെ ഉയിര്‍പ്പ് സാധ്യമാക്കാന്‍ പുതിയ മുഖ്യമന്ത്രിക്ക് സാധിക്കട്ടെയെന്ന് ആശംസിക്കുന്നുവെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

Tags

Share this story