രക്ഷിതാക്കൾ മൊബൈൽ ഫോൺ നൽകിയില്ല; കാട്ടാക്കടയിൽ പത്താംക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

Dead

തിരുവനന്തപുരം: കാട്ടാക്കട പിആര്‍ വില്യം സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയ നിലയില്‍. കുറ്റിച്ചല്‍ അരികില്‍ സ്വദേശി വൈകാശ് ആണ് ആത്മഹത്യ ചെയ്തത്. മൊബൈല്‍ ഫോണ്‍ ഉപയോഗത്തെ ചൊല്ലി വീട്ടുകാരുമായി തര്‍ക്കം ഉണ്ടായിരുന്നുവെന്നാണ് വിവരം.

ഇന്നലെ കുട്ടി പഠിക്കുന്ന സ്കൂളിലും ട്യൂഷൻ സെന്ററിലും രക്ഷിതാക്കൾ എത്തിയിരുന്നു. പത്താം ക്ലാസിലാണെന്നും പഠനത്തിൽ കുറച്ചുകൂടി ശ്രദ്ധിക്കേണ്ട കാര്യമുണ്ടെന്നും അധ്യാപകർ പറഞ്ഞിരുന്നു.

വൈകുന്നേരം സ്കൂൾ കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ അമ്മയോട് വൈകാശ് ഫോൺ ചോദിച്ചു. എന്നാൽ നൽകിയില്ല. തുടർന്ന് അച്ഛനും അമ്മയും സ്കൂളിലെയും ട്യൂഷൻ സെൻററിലെയും കാര്യം പറഞ്ഞു. അച്ഛനും വൈകാശിന് ഫോൺ നൽകിയില്ല.

രാത്രി 9.30ഓടെ പിണങ്ങി മുറിയിൽ കയറി വൈകാശ് വാതിലടച്ചു. രാത്രി 10.45ഓടെ രക്ഷിതാക്കൾ വാതിലിൽ തട്ടിയെങ്കിലും തുറന്നില്ല. തുടർന്ന് നോക്കിയപ്പോഴാണ് ജനലിൽ ഷാളിൽ തൂങ്ങിയ നിലയിൽ കുട്ടിയെ കണ്ടത്. തുടർന്ന് അയൽവാസികളെത്തി വാതിൽ ചവിട്ടി പൊളിച്ച് വൈകാശിനെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Tags

Share this story