മെഡിക്കൽ കോളേജുകളിൽ നിലത്തു കിടത്തുന്ന ഏർപ്പാട് അവസാനിക്കണം; ഇത് അനാരോഗ്യ വകുപ്പാക്കരുത്: കെ. മുരളീധരൻ
തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങളില്‍ മാറ്റം വരണമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍. മെഡിക്കല്‍ കോളേജുകളില്‍ നിലത്ത് കിടക്കുന്ന ഏര്‍പ്പാട് അവസാനിക്കണമെന്നും ആരോഗ്യവകുപ്പ് അനാരോഗ്യവകുപ്പ് ആവരുതെന്നും കെ മുരളീധരന്‍ പറഞ്ഞു. വക്കം പുരുഷോത്തമന്‍ ആരോഗ്യമന്ത്രി ആയപ്പോള്‍ പല മാറ്റങ്ങളും വന്നിരുന്നു. പിന്നീട് പഴയ പോലെയായി. സിസ്റ്റത്തെ മുഴുവന്‍ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും സിസ്റ്റത്തോട് ചേര്‍ന്ന് നില്‍ക്കുന്ന എല്ലാവരെയും സംരക്ഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സിസ്റ്റത്തെ മൊത്തം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. പിന്നെന്തിനാ ഞാന്‍ ഇവിടെ ഇരിക്കുന്നത്. അത് നന്നാക്കാനാണ് തലപ്പത്ത് ഞങ്ങളുളളത്. സിസ്റ്റം മോശമാണെങ്കില്‍ ഉദ്യോഗസ്ഥരുടെ ആവശ്യമെന്താണ്? കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ആശുപത്രിയുടെ ചടങ്ങില്‍ പങ്കെടുത്തു. അവിടെ ചെന്നപ്പോള്‍ ഇത് ആശുപത്രി ആണോ ഫൈവ് സ്റ്റാര്‍ ഹോട്ടലാണോ എന്ന് തോന്നിപ്പോയി. എന്നാല്‍ സര്‍ക്കാര്‍ ആശുപത്രിയുടെ രണ്ട് കിലോമീറ്റര്‍ അപ്പുറം എത്തുമ്പോള്‍ തന്നെ ആശുപത്രി എത്തി എന്നറിയാം. ആരോഗ്യമേഖലയില്‍ സിസ്റ്റത്തിനൊപ്പം നില്‍ക്കുന്നവരെ ഞാന്‍ സംരക്ഷിക്കും. ഇതിനെ ഒരു അനാരോഗ്യ മേഖലയാക്കരുത്'- കെ മുരളീധരന്‍ പറഞ്ഞു.
തറയില്‍ രോഗികളെ കിടത്താന്‍ പാടില്ല എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ചിലര്‍ വിമര്‍ശിച്ചു. സ്വകാര്യ ആശുപത്രിയിലേക്ക് ആളുകളെ വിടാന്‍ വേണ്ടിയാണോ എന്ന് കുരുപൊട്ടിയ ചിലര്‍ ചോദിച്ചു. ആരോഗ്യവകുപ്പ് ജനങ്ങളുമായി ഏറ്റവും ചേര്‍ന്ന് നില്‍ക്കുന്ന വകുപ്പാണ്. ഡോക്ടറുടെ ഭാഗത്തുനിന്നുളള സമീപനം രോഗിക്ക് ആശ്വാസം നല്‍കും'- കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
