അഭിമന്യു കേസിൽ രേഖകളുടെ സർട്ടിഫൈഡ് കോപ്പികൾ പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചു
അഭിമന്യു കേസിലെ കുറ്റപത്രം അടക്കം നഷ്ടപ്പെട്ട 11 രേഖകളുടെ സർട്ടിഫൈഡ് കോപ്പികൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. എന്നാൽ പ്രോസിക്യൂഷൻ ഹാജരാക്കിയ രേഖകളിൽ പ്രതിഭാഗം എതിർപ്പ് അറിയിച്ചു. എതിർപ്പ് തള്ളിയ കോടതി ഹൈക്കോടതി നിർദേശപ്രകാരമാണ് രേഖകൾ പുനർനിർമിച്ചതെന്നും അത് ചോദ്യം ചെയ്യാൻ പ്രതിഭാഗത്തിന് സാധിക്കില്ലെന്നും വ്യക്തമാക്കി
കേസിന്റെ രേഖകൾ പ്രതിഭാഗത്തിന്റെ പക്കലുണ്ട്. ഇതിന്റെ സുതാര്യത പരിശോധിക്കാൻ പ്രോസിക്യൂഷൻ നിർമിച്ച രേഖകളുമായി ഇവ താരതമ്യം ചെയ്യാമെന്നും കോടതി പറഞ്ഞു. പ്രതിഭാഗത്തിന്റെ വാദത്തിനായി കേസ് ഈ മാസം 25ലേക്ക് മാറ്റി.
രേഖകൾ നഷ്ടപ്പെട്ടത് 2019 ജനുവരിയിലാണെന്ന് കോടതി അറിയിച്ചു. കഴിഞ്ഞ സെപ്റ്റംബർ 23ന് ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതോടെ ഹൈക്കോടതിയെ വിവരം അറിയിച്ചു. രേഖ നഷ്ടപ്പെട്ടത് പരിശോധിക്കാൻ അന്വേഷണ കമ്മീഷനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും കോടതി പറഞ്ഞു.