റിപ്പറിന് മകളുടെ വിവാഹത്തിനെത്താം; കോടതിയില്‍ വാദിച്ചതും മകള്‍: രണ്ട് ദിവസത്തെ പരോള്‍ അനുവദിച്ച് ഹൈക്കോടതി

Kerala

കുപ്രസിദ്ധ കുറ്റവാളി റിപ്പന്‍ ജയാനന്ദന് മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഹൈക്കോടതിയുടെ അനുമതി. ഭാര്യ ഇന്ദിരയ്ക്ക് വേണ്ടി അഭിഭാഷകയായ മകള്‍ കീര്‍ത്തി ജയാനന്ദനാണ് കോടതിയില്‍ ഹാജരായത്. 15 ദിവസത്തെ പരോള്‍ അനുവദിക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ രണ്ട് ദിവസത്തെ ഉപാധികളോടുള്ള പരോളാണ് കോടതി അനുവദിച്ചത്. 

ഈ മാസം 22ന് ആണ് മകളുടെ വിവാഹം. 21ാം തീയതി വിവാഹത്തില്‍ തലേദിവസം പൊലീസ് സംരക്ഷണത്തില്‍ റിപ്പര്‍ ജയാനന്ദന് വീട്ടിലേക്കെത്താം. 22ാം തീയതി 9 മണി മുതല്‍ 5 മണി വരെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാം. എന്നാല്‍ ഇയാള്‍ ജയിലിലേക്ക് മടങ്ങുമെന്ന് ഭാര്യയും മകളും സത്യവാങ്മൂലം നല്‍കണമെന്നും കോടതി പറഞ്ഞു.തന്റെ വിവാഹമാണെന്നും അഭിഭാഷക എന്ന രീതിയിലല്ല ഹാജരായതെന്നും മകളെന്ന രീതിയിലാണ് അനുമതി തേടുന്നതെന്നും കീര്‍ത്തി വാദിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യം സര്‍ക്കാര്‍ എതിര്‍ത്തു.  തൃശൂര്‍ വിയ്യൂര്‍ ജയിലില്‍ അതീവ സുരക്ഷയിലാണ് ജയാനന്ദനെ പാര്‍പ്പിച്ചിരിക്കുന്നത്. 

Share this story