റോഡ് ക്യാമറ ടെൻഡർ എടുത്തത് മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാ പിതാവിന്റെ ബെനാമി: ശോഭാ സുരേന്ദ്രൻ

sobha

റോഡ് ക്യാമറ ടെൻഡർ എടുത്തത് മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാ പിതാവ് പ്രകാശ് ബാബുവിന്റെ ബെനാമി കമ്പനിയാണെന്ന് മനസ്സിലാക്കിയിട്ടും ആ പേര് പറയാതിരിക്കാൻ വിഡി സതീശനും പ്രതിപക്ഷ മറ്റ് നേതാക്കളും ശ്രദ്ധിച്ചെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. മുഖ്യമന്ത്രി പിണറായി വിജയന് ബോൺവിറ്റ കൊടുക്കുന്ന പണിയാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ചെയ്യുന്നത്. കേരളത്തിന്റെ ഉപമുഖ്യമന്ത്രിയായാണ് സതീശനെ ജനം കാണുന്നത്. 

പരസ്പര സഹായ മുന്നണിയായാണ് ഭരണപക്ഷവും പ്രതിപക്ഷവും കേരളത്തിൽ പ്രവർത്തിക്കുന്നത്. കണ്ണൂരിലെ വ്യവസായിയാണ് ക്യാമറ സ്ഥാപിച്ചതിന് പിന്നിലെന്ന് പറയുമ്പോഴും ആ പേര് ചർച്ചയിൽ വരരുതെന്ന് പ്രതിപക്ഷത്തിന് ആഗ്രഹമുണ്ട്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും പ്രകാശ് ബാബുവിന്റെ പേര് പറഞ്ഞിട്ടില്ലെന്ന് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ അധ്യക്ഷൻ പറയുന്നത് തന്നെ ഉപാധ്യക്ഷയും പറയണമെന്ന് ശഠിക്കരുതെന്നായിരുന്നു ശോഭയുടെ പ്രതികരണം

റോഡ് ക്യാമറ സ്ഥാപിച്ചതിന് പിന്നിലെ തട്ടിപ്പുകൾ കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയതായും ശോഭ സുരേന്ദ്രൻ പറഞ്ഞു. വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത് തട്ടിപ്പാണ്. സംസ്ഥാന സർക്കാർ ഏജൻസികളുടെ അന്വേഷണത്തെ തന്റെ വഴിക്ക് കൊണ്ടുപോകുന്നതിൽ വൈദഗ്ധ്യം നേടിയ ആളാണ് കേരളത്തിന്റെ മുഖ്യമന്ത്രിയെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.
 

Share this story