പതിമൂന്നാം ദിനവും നടത്തിയ തിരച്ചിൽ വിഫലം; മത്സ്യത്തൊഴിലാളികൾ കാണാമറയത്ത്

മുതലപ്പൊഴി

തിരുവനന്തപുരം: കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പതിമൂന്നാം ദിനവും നടത്തിയ തിരച്ചിൽ വിഫലം. നേവിയുടെ INS കൽപേനി രണ്ട് ദിവസം മുതലപ്പൊഴിയിൽ നങ്കൂരമിട്ട് തിരച്ചിൽ നടത്തി. നീണ്ടകരയിൽ കാണാതായ ഗൗതമിനായി ഇന്ന് ഗോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്ററുകളും തിരച്ചിൽ നടത്തി.

മുതലപ്പൊഴിയിലെ ഷിജിനായി നേവിയുടെ INS കൽപേനി രണ്ട് ദിവസം മുതലപ്പൊഴിയിൽ നങ്കൂരമിട്ട് തിരച്ചിൽ നടത്തി. സോണാർ പരിശോധന പ്രതികൂല കാലവസ്ഥയിൽ പൂർത്തിയാക്കാനായില്ല. കോസ്റ്റൽ പൊലീസും, മറൈൻ എൻഫോസ്മെൻ്റും ഇന്ന് പുലർച്ചെ തന്നെ പരിശോധന നടത്തിയിട്ടും നിരാശയാണ് ഫലം. ശക്തമായ അടിയൊഴുക്കും തിരയും തിരച്ചിലിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. ഷിജിന്റെ കുടുംബം തിരച്ചിലിൽ തൃപ്തി രേഖപ്പെടുത്തി.

തമിഴ്നാട് കന്യാകുമാരി ഭാഗങ്ങൾ കേന്ദ്രീകരിച്ചാണ് വിഴിഞ്ഞത്ത് നിന്ന് കാണാതായ ജോണിനായുള്ള തെരച്ചിൽ നടത്തുന്നത്. നീണ്ടകരയിൽ കാണാതായ ഗൗതമിനായി ഗോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്ററുകൾ എത്തിച്ച് ഇന്ന് തിരച്ചിൽ നടത്തിയിരുന്നു. കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ നിർദ്ദേശമനുസരിച്ചാണ്‌ തിരച്ചിലിനായി വീണ്ടും കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്ററുകൾ എത്തിയത്. 

അതേസമയം, ആദ്യമായിട്ടല്ല മത്സ്യത്തൊഴിലാളികളെ കടലിൽ കാണാതാകുന്നതെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തെ വിമർശിച്ച് പ്രതിപക്ഷ നേതാവ് രംഗത്തെത്തി. കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്സ്മെന്റും നടത്തിവരുന്ന തിരച്ചിൽ വരുന്ന ദിവസങ്ങളിലും തുടരും.

തുടക്കത്തിൽ വേണ്ടത്ര ഏകോപനത്തോടെ തിരച്ചിൽ നടത്തിയില്ലെന്നും വൈകിയാണ് നാവികസേനയുടെയും അയൽസംസ്ഥാനങ്ങളുടെയും സഹായം തേടിയതെന്നും ആരോപിച്ച് കാണാതായവരുടെ കുടുംബങ്ങളും തീരദേശവാസികളും രംഗത്തെത്തിയിട്ടുണ്ട്. കാണാതായി 12-ാം ദിവസമാണ് അയൽസംസ്ഥാനമായ തമിഴ്‌നാട്ടിലെ കന്യാകുമാരി, തിരുനെൽവേലി, തൂത്തുക്കുടി, രാമനാഥപുരം കളക്ടർമാർക്കും മാരിടൈം റെസ്‌ക്യൂ കോർഡിനേഷൻ സെന്ററിനും കേരളം കത്തയച്ചത്.  

​കാലാവസ്ഥാ പ്രതികൂലതയും ശക്തമായ കാറ്റും അടി ഒഴുക്കും തിരച്ചിൽ ദൗത്യത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. എങ്കിലും നാവികസേനയുടെ സഹായത്തോടെ തെക്കൻ തമിഴ്‌നാട് തീരം വരെയുള്ള ഭാഗങ്ങളിൽ പരിശോധന വ്യാപിപ്പിച്ചിരിക്കുകയാണ്.  

Tags

Share this story