എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട് എന്ന മുദ്രാവാക്യം പാളി; ജനങ്ങൾക്കിടയിൽ തെറ്റായ ബോധം ഉണ്ടാക്കിയെന്ന് പി. രാജീവ്

P Rajeev

തിരഞ്ഞെടുപ്പില്‍ മുദ്രാവാക്യം പാളിയെന്നും, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ കാര്യത്തില്‍ വീഴ്ച്ച സംഭവിച്ചെന്നും മുന്‍മന്ത്രിയും സിപിഐഎം കേന്ദ്രകമ്മിറ്റി അംഗവുമായി പി രാജീവിന്റെ തുറന്നുപറച്ചില്‍. മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ എന്ന മുദ്രാവാക്യം വേണ്ടത്ര ശരിയായില്ല. ശബരിമല സ്വര്‍ണക്കൊള്ളയില്‍ നടപടി എടുക്കുന്നതില്‍ വീഴ്ച്ചയുണ്ടായെന്നും പി രാജീവ് പറഞ്ഞു. മലപ്പുറം അരീക്കോട് സംഘടിപ്പിച്ച ദേശീയ സെമിനാറില്‍ സംസാരിക്കുമ്പോഴായിരുന്നു പി രാജീവിന്റെ പരാമര്‍ശങ്ങള്‍.

എല്‍ഡിഎഫ് അല്ലാതെ മറ്റാരുണ്ട് എന്ന മുദ്രാവാക്യം ശരിയായില്ല എന്ന് തന്നെയാണ് പാര്‍ട്ടി വിലയിരുത്തിയിട്ടുള്ളത്. അത് ആളുകള്‍ക്കിടയില്‍ മറ്റൊരു ബോധം രൂപപ്പെടുത്തിയിട്ടുണ്ട് എന്ന് ഈ റിവ്യൂവിലും പാര്‍ട്ടി വിലയിരുത്തിയിട്ടുണ്ട് – അദ്ദേഹം പറഞ്ഞു.

ശബരിമലയുമായി ബന്ധപ്പെട്ട് പ്രശ്‌നത്തില്‍ ആ സന്ദര്‍ഭത്തില്‍ തന്നെ പാര്‍ട്ടി നടപടിയെടുക്കേണ്ടതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുടെ സംഘടനാ സാങ്കേതികത്വമല്ല നോക്കേണ്ടിയിരുന്നതെന്നും ഇപ്പോള്‍ ഞങ്ങള്‍ കണ്ടിട്ടുണ്ട്. പക്ഷേ, മറുവശം കൂടി കാണണം. ഒരു സ്വര്‍ണം പോലും നഷ്ടപ്പെട്ടിട്ടില്ലെന്ന് പറഞ്ഞയാളെയാണ് ഇപ്പോള്‍ ഗവണ്‍മെന്റിന് വേണ്ടി വാദിക്കാന്‍ വച്ചിട്ടുള്ളത് – അദ്ദേഹം പറഞ്ഞു. ഇഎംഎസിന്റെ ലോകം ദേശീയ സെമിനാറില്‍ ‘നവോത്ഥാനം ജനാധിപത്യം വികസനം’ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ സംസാരിക്കവേയായിരുന്നു പി.രാജീവിന്റെ തുറന്നു പറച്ചില്‍. എസ്‌ഐആറിന്റെ കാര്യത്തില്‍ ഇടപെട്ടപ്പോള്‍ സംഘടനപരമായ കുറവ് ഉണ്ടായിയെന്നും അദ്ദേഹം പറഞ്ഞു. വര്‍ഗ ബഹുജന സംഘടനകള്‍ സ്വാതന്ത്രമായി പ്രവര്‍ത്തിക്കുന്നു എന്നത് രേഖകളില്‍ മാത്രമുള്ള കാര്യമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags

Share this story