ഹൈപ്പറ്റൈറ്റിസ് വ്യാപനം; മലപ്പുറത്ത് കനത്ത ജാഗ്രത നിര്‍ദേശം, മാനദണ്ഡങ്ങള്‍ ജനങ്ങള്‍ കൃത്യമായി പാലിക്കണം: ഡിഎംഒ

മലപ്പുറം: മലപ്പുറത്തു ഹെപ്പറ്റൈറ്റിസ് രോഗ വ്യാപനം കുറഞ്ഞെന്നു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ആര്‍ രേണുക. ചാലിയാറില്‍ നടന്ന അവലോകന യോഗത്തിനുശേഷം ആയിരുന്നു പ്രതികരണം. ചെറുപ്പക്കാര്‍ മരിച്ചത് ആശങ്കാവഹമായ കാര്യമാണ്. ജില്ലയില്‍ കനത്ത ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് പുറപ്പെടുവിക്കുന്ന മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാന്‍ ജനങ്ങള്‍ തയ്യാറാവണമെന്നും ഡിഎംഒ മാധ്യമങ്ങളോട് പറഞ്ഞു.

രോഗിയുമായി ബന്ധപ്പെടുന്നതില്‍ കോവിഡ് കാലത്തെ പോലെ ജാഗ്രത വേണമെന്ന് ഡിഎംഒ മുന്നറിയിപ്പ് നല്‍കി. ജില്ലയില്‍ 4000 ത്തിനടുത്ത് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മുന്‍ മാസങ്ങളെ അപേക്ഷിച്ചു വ്യാപനം കുറഞ്ഞു. എന്നാലും ജില്ലയിലെ നിരീക്ഷണം ശക്തമാക്കുമെന്നും ജല സ്രോതസ്സുകളില്‍ ക്ലോറിനേഷന്‍ ഊര്‍ജ്ജിതമാക്കുമെന്നും ഡിഎംഒ പറഞ്ഞു. ജില്ലയില്‍ ഇപ്പോള്‍ 600 ഓളം ആക്റ്റീവ് കേസുകളാണുള്ളത്.

വൈറല്‍ ഹെപ്പറ്റൈറ്റിസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ മലപ്പുറം പോത്തുകല്ലിലും ചാലിയാറിലും ഇന്ന് ആരോഗ്യവകുപ്പിന്റെ അടിയന്തരയോഗം വിളിച്ചു ചേര്‍ത്തിരുന്നു. രാവിലെ 10 30നാണ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നത്. ജനങ്ങള്‍ കനത്ത ജാഗ്രത പാലിക്കണം എന്ന് യോ?ഗത്തില്‍ നിര്‍ദ്ദേശം. ഭിന്നശേഷിക്കാരന്‍ ആയ കുട്ടിയടക്കം അഞ്ചുമാസത്തിനിടെ രോഗം ബാധിച്ചു മരിച്ചത് എട്ടുപേരാണ്. 3000ത്തിലധികം പേരില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തി. ആയിരത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

Share this story