സത്യപ്രതിജ്ഞ തിങ്കളാഴ്ച; നിയമസഭാ കക്ഷി യോഗം ഉടൻ: സീനിയോറിറ്റി പരിഗണിച്ചില്ലെന്ന് ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാന മുഖ്യമന്ത്രിയായി വി.ഡി. സതീശൻ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. തിങ്കളാഴ്ച രാവിലെ 10 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ. കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. സർക്കാർ രൂപീകരിക്കുന്നതിനുള്ള അവകാശവാദവുമായി ഗവർണറെ കാണുന്നത് എപ്പോഴാണെന്ന് ഇനിയും തീരുമാനിച്ചിട്ടില്ല. വ്യാഴാഴ്ച വൈകിട്ടോടെ കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ചേരും. പത്തു ദിവസം നീണ്ടു നിന്ന ചർച്ചകൾക്കു ശേഷം കെ.സി. വേണുഗോപാലിനെയും രമേശ് ചെന്നിത്തലയെയും പിന്നിലാക്കിയാണ് വി.ഡി. സതീശൻ മുഖ്യമന്ത്രി പദത്തിലേറുന്നത്.
കെ.സി. വേണുഗോപാൽ, കെ. സുധാകരൻ എന്നീ നേതാക്കൾ ഹൈക്കമാൻഡ് തീരുമാനത്തെ പിന്തുണയക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഹൈക്കമാൻഡിന്‍റെ തീരുമാനത്തിൽ രമേശ് ചെന്നിത്തല എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. പ്രതിഷേധം പ്രകടിപ്പിക്കുന്നതിന്‍റെ ഭാഗമായി അദ്ദേഹം നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുക്കില്ലെന്നും റിപ്പോർട്ടുകളുണ്ട്.
മുതിർന്ന നേതാക്കൾ ചെന്നിത്തലയെ അനുനയിപ്പിക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. എന്നാൽ ചെന്നിത്തല ആരുമായും സംസാരിക്കാൻ തയാറായിട്ടില്ല. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിൽ സീനിയോറിറ്റി പരിഗണിച്ചില്ലെന്നാണ് ചെന്നിത്തലയുടെ ആരോപണം.
