വിഴിഞ്ഞത്ത് തടഞ്ഞുവെച്ച കപ്പൽ കൊച്ചി തുറമുഖത്തേക്ക് മാറ്റും; ഉടൻ പുറപ്പെടാൻ അനുമതി

Ship

തിരുവനന്തപുരം: കപ്പലിടിച്ച് മീൻപിടിത്ത ബോട്ട് മുങ്ങിയ സംഭവത്തിൽ, വിഴിഞ്ഞത്ത് തടഞ്ഞുവച്ചിരിക്കുന്ന സോളിസ് എന്ന കപ്പലിനെ കൊച്ചി തുറമുഖത്തേക്ക് മാറ്റും. ആദ്യം കൊല്ലത്തേക്ക് കൊണ്ടുപോകുമെന്ന് പറഞ്ഞിരുന്നെങ്കിലും കാലവർഷത്തിൽ മണൽ അടിഞ്ഞ് കപ്പൽ മണ്ണിനടിയിലാകാനുള്ള സാധ്യത മുൻകൂട്ടി കണ്ടാണ് കപ്പൽ കൊച്ചിയിലേക്ക് മാറ്റാനുള്ള തീരുമാനം.

ഡയറക്‌ടർ ജനറൽ ഓഫ് ഷിപ്പിംഗിൽ നിന്ന് നിർദേശമുണ്ടായതിനെ തുടർന്ന് ബന്ധപ്പെട്ട ഏജൻസി കൊല്ലം തുറമുഖ അധികൃതരുമായി ചർച്ചകൾ നടത്തിയിരുന്നു ഇതിനെ തുടർന്നാണ് കൊച്ചിയിലേക്ക് മാറ്റുന്നത്.

വിദേശ കപ്പൽ എത്തിയതിനോടനുബന്ധിച്ച് വാടക ഇനത്തിൽ 30 ലക്ഷത്തോളം രൂപ വരുമാനം ലഭിച്ചതായി കേരള മാരിടൈം ബോർഡ് അധികൃതർ പറഞ്ഞു. കപ്പലിൽ ഏതാനുംദിവസം മുൻപ് ബങ്കറിംഗ് നടത്തിയിരുന്നു.

കന്യാകുമാരിക്കടുത്തുള്ള കടലിൽ മാർച്ച് ഏഴിനുണ്ടായ അപകടത്തിൽ കൊല്ലം സ്വദേശിയുടെ സെന്‍റ് ജോസഫ് എന്ന ബോട്ടാണ് മുങ്ങിയത്. ബോട്ടിലുണ്ടായിരുന്ന 11 പേരിൽ കോൽക്കത്തയിൽ നിന്നുള്ള ലഖാൻ ദാസ് (45), മകൻ ബാദൽ (23) എന്നിവരെ കടലിൽ കാണാതായി. തമിഴ്‌നാട്, കോൽക്കത്ത സ്വദേശികളായ ഒമ്പതുപേർ പരിക്കുകളോടെ രക്ഷപ്പെട്ടു.

മാർച്ച് ഒമ്പതിന് വിഴിഞ്ഞം കടലിൽ എത്തിച്ച കപ്പൽ തുറമുഖം വിടരുതെന്ന് കൊച്ചി മർക്കൻന്‍റൈൽ മറൈൻ വകുപ്പിന്‍റെ ഉത്തരവുണ്ട്. ഇതാണ് വിഴിഞ്ഞത്ത് തുടരാൻ കാരണം.

Tags

Share this story