കൊല്ലപ്പെട്ട യുവതി ഭാര്യയല്ല, 2 മാസത്തെ പരിചയം മാത്രം! അട്ടപ്പാടി ഇരട്ടക്കൊലപാതകത്തിൽ പ്രതി പിടിയിൽ
പാലക്കാട്: അട്ടപ്പാടി ഇരട്ടക്കൊലപാതകത്തിൽ പ്രതി പോലീസ് പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശി പ്രാവത് ദാസ് ആണ് പിടിയിലായത്. അട്ടപ്പാടിയിൽ യുവതിയെയും കുഞ്ഞിനേയും കൊലപ്പെടുത്തിയ കേസിലാണ് ഇയാളെ പിടികൂടിയത്. പ്രതി പോലീസിനോട് കുറ്റം സമ്മതിച്ചതായി പോലീസ് പറയുന്നു. കൊല്ലപ്പെട്ട യുവതി തന്റെ ഭാര്യ അല്ലെന്നും ഇവരുമായി രണ്ട് മാസത്തെ പരിചയം മാത്രമാണ് തനിക്കുള്ളതെന്നുമാണ് പ്രതി പോലീസിന് മൊവി നൽകിയത്.
അതേസമയം, കൊലപാതകത്തിനുള്ള കാരണം വ്യക്തമല്ലെന്ന് പോലീസ് പറയുന്നു. പാലക്കാട് നിന്ന് പശ്ചിമബംഗാളിലെത്തിയാണ് പ്രത്യേക അന്വേഷണ സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 2 മാസമായി പ്രതി കൊല്ലപ്പെട്ട യുവതിക്കൊപ്പമാണ് താമസിച്ചുവരുന്നത്.
ഭവാനി പുഴയിൽ ചാക്കുകളിൽ കെട്ടിയ നിലയിലായിരുന്നു കഴിഞ്ഞ ദിവസം മൃതദേഹങ്ങൾ കണ്ടെത്തിയത്. പുഴയിൽ വച്ച് തന്നെയാണ് പ്രതി കൊലകൾ നടത്തിയതെന്നാണ് നിഗമനം. യുവതിയുടെ തലയിൽ ആഴത്തിലേറ്റ മുറിവാണ് മരണകാരണം.
