സംസ്ഥാനത്ത് 316 ദുരിതാശ്വാസ ക്യാമ്പുകൾ; പത്തനംതിട്ട ഒഴികെ സ്ഥിതി നിയന്ത്രണവിധേയമെന്ന് ഉന്നതതല യോഗം
സംസ്ഥാനത്തെ മഴക്കെടുതി സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം സ്ഥിതിഗതികൾ അവലോകനം ചെയ്തു. പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്നും ഏത് അടിയന്തര സാഹചര്യവും നേരിടാൻ എല്ലാ സംവിധാനങ്ങളും സജ്ജമാണെന്നും യോഗം വിലയിരുത്തി.
സംസ്ഥാനത്ത് നിലവിൽ 316 ദുരിതാശ്വാസ ക്യാമ്പുകളിലായി 11,018 പേരാണ് കഴിയുന്നത്. പത്തനംതിട്ടയിലെ രക്ഷാപ്രവർത്തനം ശക്തിപ്പെടുത്തുന്നതിനായി കൊല്ലത്ത് നിന്ന് 14 ബോട്ടുകളും സുലൂരിൽ നിന്ന് രണ്ട് ഹെലികോപ്റ്ററുകളും വിന്യസിച്ചിട്ടുണ്ട്. എൻഡിആർഎഫ് സംഘങ്ങളും വിവിധ ജില്ലകളിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. ജില്ലാ കളക്ടർമാരുമായി തുടർച്ചയായി അവലോകന യോഗങ്ങൾ നടത്തുന്നതായും മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് ഇതുവരെ 15 മരണങ്ങളാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഏഴ് പേരെ കാണാതായിട്ടുണ്ട്. 165 ഹെക്ടർ കൃഷിയിടത്തിൽ നാശനഷ്ടമുണ്ടായതായും വിലയിരുത്തൽ. ദുരന്തത്തിൽ മരിച്ചവരുടെ സംസ്കാരച്ചെലവിനായി 10,000 രൂപയും, വീടുകളിൽ വെള്ളം കയറിയവർക്ക് അടിയന്തര സഹായമായി 10,000 രൂപയും നൽകും. മരിച്ചവരുടെ കുടുംബങ്ങൾക്ക് എട്ട് ലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചു.
വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് സ്ഥലം വാങ്ങി വീട് നിർമിക്കാനുള്ള ധനസഹായം 10 ലക്ഷത്തിൽ നിന്ന് 12 ലക്ഷമായി വർധിപ്പിച്ചു. വീട് നിർമാണത്തിനുള്ള സഹായം നാല് ലക്ഷത്തിൽ നിന്ന് ആറ് ലക്ഷമായും ഉയർത്തി. കൃഷിനാശത്തിനുള്ള നഷ്ടപരിഹാരവും വർധിപ്പിക്കാൻ തീരുമാനമായിട്ടുണ്ട്. എത്രത്തോളം വർധിപ്പിക്കണമെന്ന് കൃഷിവകുപ്പിന്റെ ശുപാർശ ലഭിച്ച ശേഷം മന്ത്രിസഭ തീരുമാനമെടുക്കും.
ആശുപത്രികളിൽ ആവശ്യമായ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാൻ ആരോഗ്യവകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. ചുമതലയുള്ള ജില്ലകളിൽ മന്ത്രിമാർ ക്യാമ്പ് ചെയ്ത് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
