​ബാബുരാജ് ഉൾപ്പെട്ട കമ്മിറ്റിയുടെ കണക്കിൽ കുഴപ്പമുണ്ട്; ഇനി പാവയാകാൻ ഞാനില്ല: 'അമ്മ'യിൽ നിന്ന് അംഗത്വവും രാജിവെച്ച് ശ്വേത മേനോൻ

ശ്വേത

കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ (AMMA) പ്രസിഡന്റ് സ്ഥാനത്തിന് പിന്നാലെ പ്രാഥമിക അംഗത്വവും രാജിവെച്ച് നടി ശ്വേത മേനോൻ. തന്റെ നേതൃത്വത്തിലുള്ള ഭരണസമിതിക്കെതിരെ വലിയ ഗൂഢാലോചനയാണ് നടന്നതെന്നും കുറ്റാരോപിതരായ ആളുകളിലേക്ക് സംഘടന തിരിച്ചുവിട്ടുകൊടുക്കാനുള്ള വ്യക്തമായ അജണ്ടയുടെ ഭാഗമായാണ് അവിശ്വാസപ്രമേയം കൊണ്ടുവന്നതെന്നും ശ്വേത മേനോൻ ആരോപിച്ചു. രാജിക്കു ശേഷം മാധ്യമങ്ങളോട് വൈകാരികമായി പ്രതികരിക്കുകയായിരുന്നു അവർ.

​സംഘടനയിലെ സാമ്പത്തിക ഇടപാടുകളെയും മുൻ കമ്മിറ്റിയെയും കുറിച്ച് ഗുരുതരമായ ആരോപണങ്ങളാണ് ശ്വേത മേനോൻ ഉയർത്തിയത്.

​"ഞങ്ങളുടെ ഭരണസമിതി അധികാരത്തിൽ വന്ന സെപ്റ്റംബർ ഒന്നാം തീയതി മുതലുള്ള എല്ലാ കണക്കുകളും കൃത്യമാണ്. എന്നാൽ അതിനുമുമ്പ് നടൻ ബാബുരാജ് അംഗമായിരുന്ന കമ്മിറ്റിയുടെ കണക്കുകളിൽ വലിയ രീതിയിലുള്ള കുഴപ്പങ്ങളുണ്ട്."

ശ്വേത മേനോൻ

​പാവകളെപ്പോലെ നിന്നുകൊടുത്തില്ലെങ്കിൽ ഈ സംഘടന മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കില്ലെന്ന അവസ്ഥയാണുള്ളതെന്നും അതിന് തനിക്ക് താല്പര്യമില്ലെന്നും ശ്വേത വ്യക്തമാക്കി. അജണ്ടകൾ വെച്ച് തങ്ങളെ പുറത്താക്കാൻ ശ്രമം നടന്ന സാഹചര്യത്തിലാണ് 'അമ്മ'യിൽ നിന്ന് പൂർണ്ണമായി പടിയിറങ്ങാൻ തീരുമാനിച്ചതെന്നും ഇനി താൻ സംഘടനയുടെ ഭാഗമല്ലെന്നും ശ്വേത മേനോൻ കൂട്ടിച്ചേർത്തു.

Tags

Share this story