വീട്ടിലും രക്ഷയില്ല: അജിയെ കൊന്നത് ഗേറ്റ് തകർത്ത് കയറിയ കാട്ടാന; പ്രദേശത്ത് നിരോധനാജ്ഞ

വയനാട് മാനന്തവാടി വീണ്ടും ആനപ്പേടിയിൽ. ഇന്ന് രാവിലെ അതിർത്തി കടന്ന് കാട്ടിൽ നിന്നെത്തിയ കാട്ടാന വീടിന്റെ ഗേറ്റ് തകർത്ത് ഉള്ളിൽ കയറി നടത്തിയ ആക്രമണത്തിൽ ഒരാൾ മരിച്ചു. പടമല സ്വദേശി അജിയാണ് മരിച്ചത്. കർണാടകയിൽ നിന്നുള്ള റേഡിയോ കോളർ ഘടപ്പിച്ച ആനയാണ് ആക്രമണം നടത്തിയത്

മോഴയാനയാണ് ആക്രമണം നടത്തിയത്. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ മാനന്തവാടി നഗരസഭയിലെ 4 വാർഡുകളിൽ 144 പ്രഖ്യാപിച്ചു. കുറുക്കന്മൂല, പയ്യമ്പള്ളി, കുറുവ, കാടൻകൊല്ലി എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ. 

ഉത്കണ്ഠ ഉണ്ടാക്കുന്ന വാർത്തകളാണ് വയനാട്ടിൽ നിന്നും വരുന്നതെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ പ്രതികരിച്ചു. ആനയെ കാട്ടിലേക്ക് തിരിച്ചയക്കാനുള്ള ശ്രമമാണ് നോക്കുന്നത്. കൂടുതൽ ദൗത്യ സംഘത്തെ അയച്ച് ഇപ്പോഴത്തെ അവസ്ഥ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു

Share this story