വ്യക്തിപരമായി അധിക്ഷേപിക്കാനില്ല; എരണം കെട്ടവർ നാട് ഭരിച്ചാൽ നിപ വരുമെന്ന് പറഞ്ഞ ആരോഗ്യ മന്ത്രിയാണ് വകുപ്പ് ഭരിക്കുന്നത്: റിയാസ്

Sabha

പകർച്ചവ്യാധി വ്യാപനത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം. സംസ്ഥാനത്ത് പകർച്ചവ്യാധി രൂക്ഷമായ സാഹചര്യം നിയമസഭ നിർത്തി വച്ച് ചർച്ച ചെയ്യണമെന്നണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നോട്ടീസ് നൽകി. മുഹമ്മദ് റിയാസാണ് നോട്ടീസ് നൽകിയത്. എന്നാൽ, ഇക്കാര്യം ചർച്ച ചെയ്യേണ്ട ഒരു കാര്യവും ഇല്ലെന്ന് ചൂണ്ടിക്കാട്ടി അടിയന്തര പ്രമേയത്തിനുള്ള അനുമതി കെ മുരളീധരൻ നിഷേധിച്ചു.

ആരോഗ്യ മേഖലയിലെ കേരള മോഡലിനു തകർച്ച നേരിടുന്നുവെന്ന് റിയാസ് സഭയിൽ പറ‍ഞ്ഞു. കെ മുരളീധരൻ്റെ പഴയ പരാമർശം ആയുധമാക്കിക്കൊണ്ടാണ് അദ്ദേഹം സംസാരിച്ചുതുടങ്ങിയത്. എരണം കെട്ടവർ നാട് ഭരിച്ചാൽ നിപ വരുമെന്ന് പറഞ്ഞ ആരോഗ്യ മന്ത്രിയാണ് വകുപ്പ് ഭരിക്കുന്നത്. പകർച്ചവ്യാധി വരുന്നത് ഏതെങ്കിലും ഭരണാധികാരിയുടെ കുഴപ്പം കൊണ്ടല്ലെന്നും വ്യക്തിപരമായി മന്ത്രിയെ അധിക്ഷേപിക്കാൻ ഇല്ലെന്നും റിയാസ് പറഞ്ഞു.

സർക്കാരിനെ വിലയിരുത്താൻ 35 ദിവസം മതിയാകില്ല, എന്നാൽ സർക്കാർ ഏത് ദിശയിലേക്കാണ് എന്ന് മനസ്സിലാക്കാൻ 35 ദിവസം ധാരാളമാണെന്ന് റിയാസ് പറഞ്ഞു. പകർച്ചവ്യാധികൾ വരുന്നത് ഏതെങ്കിലും ഒരു മുന്നണി നയിക്കുന്ന സർക്കാർ ഭരിക്കുന്നത് കൊണ്ടാണെന്ന് കരുതുന്നവരല്ല ഞങ്ങൾ. ഇവിടെ ഏതെങ്കിലും തരത്തിലുള്ള പകർച്ചവ്യാധികൾ വരുന്നത് ഏതെങ്കിലും ഭരണാധികാരി ഭരിക്കുന്നത് കൊണ്ടാണെന്ന് കരുതുന്നവരല്ല ഞങ്ങൾ, ഇപ്പോഴത്തെ ആരോഗ്യമന്ത്രിയുടെ കാഴ്ചപ്പാടല്ല ഞങ്ങളുടെ കാഴ്ചപ്പാട് എംഎൽഎ വ്യക്തമാക്കി.

ആരോഗ്യ വകുപ്പിൽ എകോപനം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയ മുഹമ്മദ് റിയാസ് ട്രാൻസ്ഫർ ആന്റ് പോസ്റ്റിംഗിൽ പത്ത് വർഷം മുൻപുള്ളവർ തിരിച്ച് വരുന്നുവെന്നും എല്ലാവരേയും സ്ഥലംമാറ്റാനുള്ള തിരക്കിലാണ് മന്ത്രിയെന്നും പറഞ്ഞു. നാല് ജില്ലകളിൽ ജില്ലാ മെഡിക്കൽ ഓഫീസർമാരില്ല. തമ്മിലടിയെ തുടർന്ന് കോഴിക്കോടിന് മന്ത്രിയില്ല. ഒരു മെഡിക്കൽ ഓഫീസറെ എങ്കിലും കോഴിക്കോടിന് നൽകിക്കൂടെ എന്നും അദ്ദേഹം സഭയിൽ ചോദിച്ചു. നിപ റിപ്പോർട്ട് ചെയ്ത് അഞ്ച് ദിവസത്തിന് ശേഷമാണ് മരുന്ന് വരുന്നത്. മരുന്നെത്തിയത് പ്രതിപക്ഷം പ്രതിഷേധിച്ച ശേഷമാണെന്നും റിയാസ് ചൂണ്ടിക്കാട്ടി. അടിയന്തര പ്രമേയത്തിനിടെ ആരോഗ്യ മന്ത്രിയുടെ ഓഫീസിനെതിരെയും റിയാസ് ആഞ്ഞടിച്ചു. മന്ത്രിയുടെ ഓഫീസിലെ ഒരു ഉദ്യോഗസ്ഥനെ നിപയെക്കാൾ ഭയക്കണം എന്നും റിയാസ് പറഞ്ഞു.

Tags

Share this story