ബോട്ടിലുണ്ടായിരുന്നത് 40ലേറെ പേർ; ദേശീയ ദുരന്തനിവാരണ സേനയുടെ തെരച്ചിൽ തുടരുന്നു

tanur

താനൂരിൽ ബോട്ട് മുങ്ങിയ സ്ഥലത്ത് ദേശീയ ദുരന്തനിവാരണ സേനയും ഫയർഫോഴ്‌സും തെരച്ചിൽ പുനരാരംഭിച്ചു. 21 അംഗ എൻഡിആർഎഫ് സംഘവും ഫയർ ഫോഴ്‌സുമാണ് തെരച്ചിൽ തുടങ്ങിയത്. വെള്ളം തെളിഞ്ഞ് തുടങ്ങിയതും വെളിച്ചം വീണതും രക്ഷാപ്രവർത്തനത്തിന് പ്രതീക്ഷ നൽകുന്നുണ്ട്. എന്നാൽ പുഴയിലെ അടിയൊഴുക്ക് രക്ഷാപ്രവർത്തനത്തെ ബാധിച്ചേക്കാമെന്ന ആശങ്കയുമുണ്ട്

അപകടത്തിൽപ്പെട്ടവർ ഒഴുകി പോയതിനുള്ള സാധ്യതയും തള്ളിക്കളയാനാകില്ലെന്നാണ് രക്ഷാപ്രവർത്തകർ പറയുന്നത്. അനുവദനീയമായതിലും കൂടുതൽ പേരെ കയറ്റിയതാണ് ബോട്ട് മറിയാൻ കാരണമായത്. കൂടുതൽ പേർ അപകടത്തിൽ പെട്ടിരിക്കാമെന്നാണ് ആശങ്ക. കാണാതായവർ ഇനിയുമുണ്ടോ എന്നറിയാനാണ് തെരച്ചിൽ തുടരുന്നത്.

അപകട സമയത്ത് നാൽപതിലേറെ പേർ ബോട്ടിലുണ്ടായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. മരിച്ച 22 പേരിൽ ഏഴ് പേർ കുട്ടികളാണ്. 11 പേർ ഒരു കുടുംബത്തിൽ നിന്നുള്ളതാണെന്ന സൂചനയുമുണ്ട്. മരിച്ചവരുടെ പോസ്റ്റുമോർട്ടം നടപടികൾ അഞ്ച് ആശുപത്രികളിലായി പുരോഗമിക്കുകയാണ്


 

Share this story