തിരുവാതുക്കൽ ഇരട്ടക്കൊലപാതകം: പ്രതി ഉടൻ പിടിയിലാകുമെന്ന് കോട്ടയം എസ് പി
Apr 22, 2025, 14:38 IST
കോട്ടയം തിരുവാതുക്കലിലെ ഇരട്ടക്കൊലപാതക കേസിൽ പ്രതി ഉടൻ പിടിയിലാകുമെന്ന് എസ് പി. കൃത്യം നടത്തിയത് ഒരാൾ മാത്രമെന്നാണ് പ്രാഥമിക നിഗമനം. ദമ്പതികളെ കൊലപ്പെടുത്താൻ ഉപയോഗിച്ച കോടാലി വിജയകുമാറിന്റെ വീട്ടിൽ നിന്ന് തന്നെയാണ് എടുത്തിട്ടുള്ളത്. വിജയകുമാറിന്റെയും മീരയുടെയും മകൻ ഗൗതമിന്റെ മരണവുമായി ഈ കൊലപാതകത്തിന് ബന്ധമുള്ളതായി സ്ഥിരീകരണമില്ലെന്നും പോലീസ് അറിയിച്ചു ഇന്ന് രാവിലെയാണ് വ്യവസായിയായ വിജയകുമാറിനെയും ഭാര്യ മീരയെയും വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ദേഹത്ത് മുറിവേറ്റ പാടുകളടക്കമുണ്ടായിരുന്നു. മുഖം വികൃതമാക്കിയ നിലയിലാണ്. രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹങ്ങൾ വീട്ടിൽ മോഷണം നടന്നതിന്റെ സൂചനകളില്ല. അലമാരയോ ഷെൽഫുകളോ കുത്തിത്തുറന്നിട്ടില്ല. ആഭരണങ്ങളും നഷ്ടമായിട്ടില്ല. അതേസമയം 2017 ജൂൺ 3ന് ഇവരുടെ മകൻ ഗൗതമിനെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇതിൽ ദൂരൂഹതയുണ്ടെന്ന പരാതിയെ തുടർന്ന് ഈ മരണം സിബിഐ അന്വേഷിച്ച് തുടങ്ങിയതിന് പിന്നാലെയാണ് ദമ്പതികളും കൊല്ലപ്പെടുന്നത്.
