കമ്പത്ത് കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയവരെ തിരിച്ചറിഞ്ഞു; കോട്ടയം സ്വദേശികളായ കുടുംബം

തമിഴ്‌നാട്ടിലെ കമ്പത്ത് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ മൂന്ന് പേരെയും തിരിച്ചറിഞ്ഞു. കോട്ടയം തുപ്പള്ളി കാഞ്ഞിരത്തുംമൂട് സ്വദേശികളായ വാകത്താനത്ത് വാടകക്ക് താമസിക്കുന്ന ജോർജ് പി സ്‌കറിയ(60), ഭാര്യ മേഴ്‌സി(58), മകൻ അഖിൽ(29) എന്നിവരാണ് മരിച്ചത്. 

കഴിഞ്ഞ ദിവസം മുതൽ ഇവരെ കാണാതായിരുന്നു. വാകത്താനം പോലീസ് മിസ്സിംഗ് കേസും രജിസ്റ്റർ ചെയ്തിരുന്നു. സാമ്പത്തിക ബാധ്യതയെ തുടർന്ന് നാടുവിട്ടതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്. കമ്പം മേട് റോഡിൽ നിന്ന് മാറി ഒരു തോട്ടത്തിനകത്ത് പാർക്ക് ചെയ്ത ഹ്യൂണ്ടായി കാറിലാണ് മൂന്ന് പേരുടെയും മൃതദേഹം കണ്ടെത്തിയത്

കാറിനുള്ളിൽ നിന്ന് കീടനാശിനിയുടെ കുപ്പി ലഭിച്ചിട്ടുണ്ട്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ജോർജിന് രണ്ടര കോടയിലേറെ രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു. വീടും സ്ഥലവും വിൽക്കാൻ ശ്രമിച്ചെങ്കിലും ഇതും സാധിച്ചിരുന്നില്ല
 

Share this story