കൊട്ടാരക്കരയിൽ ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞു കയറി; മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം
കൊല്ലം: കൊട്ടാരക്കരയിൽ ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞു കയറി മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. ബസ് കാത്തുനിന്ന കുട്ടികളടക്കമുള്ളവര്‍ക്ക് മേലെയാണ് ടിപ്പർ ലോറി മറിഞ്ഞത്. മരിച്ച രണ്ടുപേരും മുതിർന്ന ആളുകളാണ്. ഒരാൾ നീലേശ്വരം സ്വദേശി ഹരിലാൽ ആണ്. രണ്ടാമത്തെ ആളെ തിരിച്ചറിഞ്ഞില്ല . മൂന്നാമത്തെ ആളുടെ മൃതദേഹം തിരിച്ചറിയാൻ സാധിക്കാത്ത അവസ്ഥയിലാണ്. പരിക്കേറ്റ ഒരു കുട്ടിയുടെ നില ഗുരുതരമാണ്. രാവിലെ ഏഴ് മണിക്കാണ് സംഭവം.
8 പേരെയും പുറത്തെടുത്തിട്ടുണ്ട്. കൊട്ടാരക്കര നീലേശ്വരത്താണ് അപകടം. സ്കൂളിലേക്ക് പോകാൻ ബസ് കാത്തുനിന്ന കുട്ടികൾക്ക് മേലെയാണ് ലോറിയാണ് മറിഞ്ഞത്. വളരെ പ്രയാസപ്പെട്ടാണ് മണ്ണ് നീക്കിയാണ് എല്ലാവരെയും പുറത്തെടുത്തത്. നാട്ടുകാര്‍ ഓടിക്കൂടിയാണ് ആദ്യ രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. പിന്നാലെ ഫയര്‍ഫോഴ്സ് എത്തി ടിപ്പര്‍ അവിടെ നിന്നും മാറ്റുകയായിരുന്നു. അതിന് ശേഷം ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുകയായിരുന്നു. മണ്ണ് മാറ്റി പുറത്തെടുക്കുമ്പോൾ തന്നെ മൂന്ന് പേരും മരിച്ചിരുന്നു. ഏത് സ്കൂളിലെ കുട്ടികളാണെന്നോ മറ്റ് വിശദാംശങ്ങളോ പുറത്തുവന്നിട്ടില്ല.
നാല് കുട്ടികൾക്ക് നിസ്സാര പരിക്കേറ്റിട്ടുണ്ട്. രണ്ടു കുട്ടികൾ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലും ഒരാൾ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലും രണ്ടു കുട്ടികളെ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജിലും ചികിത്സയിലാണ്. ഒരു മുതിർന്നയാളെ വെഞ്ഞാറമൂട്ടിലെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
