തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ഇനി മുതൽ അരളിപ്പൂവ് ഉപയോഗിക്കില്ല

അരളിപ്പൂവിൽ നിന്നുള്ള വിഷമേറ്റ് യുവതി മരിച്ചെന്ന സംശയം ശക്തമാകുന്ന പശ്ചാത്തലത്തിൽ സുപ്രധാന തീരുമാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. തിരുവിതാംകൂർ ദേവസ്വത്തിന്റെ ക്ഷേത്രങ്ങളിൽ അരളിപ്പൂവ് ഒഴിവാക്കാനാണ് തീരുമാനം. നിവേദ്യസമർപ്പണം, അർച്ചന, പ്രസാദം എന്നിവയിൽ അരളിപ്പൂവ് ഉപയോഗിക്കില്ല. അതേസമയം പൂജയ്ക്ക് ഉപയോഗിക്കുന്നതിൽ തടസ്സമില്ല

തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്താണ് ഇക്കാര്യം അറിയിച്ചത്. അരളിക്ക് പകരം പിച്ചിയും തുളസിയും ഉപയോഗിക്കും. സമൂഹത്തിന്റെ ആശങ്ക പരിഗണിച്ചാണ് തീരുമാനമെന്ന് പി എസ് പ്രശാന്ത് അറിയിച്ചു. നാളെ മുതൽ തന്നെ പുതിയ തീരുമാനം പ്രാബല്യത്തിൽ വരും

ഹരിപ്പാട് സ്വേദശി സൂര്യ സുരേന്ദ്രന്റെ മരണത്തിന് പിന്നാലെയാണ് അരളിപ്പൂവിലെ വിഷം ചർച്ചയായത്. ഇതുസംബന്ധിച്ച ശാസ്ത്രീയ പരിശോധനാ ഫലം പുറത്തുവന്നിട്ടില്ല. എങ്കിലും ആളുകളിൽ ആശങ്ക പടർന്ന സാഹചര്യത്തിലാണ് ദേവസ്വം ബോർഡിന്റെ തീരുമാനം
 

Share this story