ഒരു മാസം മുൻപേ ബോട്ട് അപകടം പ്രവചിച്ച് തുമ്മാരുകുടി

Post

കൊച്ചി: കേരളത്തിൽ വലിയൊരു ബോട്ട് അപകടമുണ്ടാകുമെന്ന് ഒരു മാസം മുൻപേ കൃത്യമായി പ്രവചിച്ച് ഐക്യരാഷ്‌ട്ര സഭയുടെ ദുരന്ത നിവാരണ സമിതിയിലെ വിദഗ്ധൻ മുരളി തുമ്മാരുകുടി. പത്തിലേറെപ്പേർ മരിക്കുന്ന വലിയൊരു ഹൗസ് ബോട്ട് അപകടം വൈകാതെ കേരളത്തിലുണ്ടാകുമെന്നാണ് ഏപ്രിൽ ഒന്നിന്‍റെ ഫെയ്സ്‌ബുക്ക് പോസ്റ്റിൽ തുമ്മാരുകുടി എഴുതിയിരിക്കുന്നത്.

പോസ്റ്റിന്‍റെ പ്രസക്ത ഭാഗങ്ങൾ ചുവടെ:

എന്നാണ് കേരളത്തിൽ വലിയ ഒരു ഹൗസ് ബോട്ട് അപകടം ഉണ്ടാകാൻ പോകുന്നത്?

പ്രളയം ആയാലും മുങ്ങിമരണം ആണെങ്കിലും മുൻ‌കൂർ പ്രവചിക്കുക എന്നതാണല്ലോ എന്‍റെ രീതി.

അപ്പോൾ ഒരു പ്രവചനം നടത്താം.

കേരളത്തിൽ പത്തിലേറെ പേർ ഒരു ഹൗസ് ബോട്ട് അപകടത്തിൽ മരിക്കാൻ പോകുന്നത് ഏറെ വൈകില്ല.

എന്തുകൊണ്ടാണ് ഇത്തരത്തിൽ ഒരു പ്രവചനം നടത്തുന്നത്?

ഞാൻ ഒരു കാര്യം മുൻകൂട്ടി പറയുമ്പോൾ അതൊരു ജ്യോതിഷ പ്രവചനമോ ഊഹമോ അല്ല.

ആ രംഗത്തെ അപകട സാധ്യത അവലോകനം ചെയ്യുന്നു, മുൻകരുതലുകൾ ശ്രദ്ധിക്കുന്നു, ചെറിയ അപകടങ്ങളുടെ ട്രെൻഡ് നിരീക്ഷിക്കുന്നു.

സ്ഥിരമായി മദ്യപിച്ച് ബൈക്ക് ഓടിക്കുന്ന പയ്യൻ റോഡപകടത്തിൽ പെടും എന്ന് പ്രവചിക്കാൻ ജ്യോത്സ്യം വേണ്ട.

ഒന്നിൽ കൂടുതൽ ആളുകളുടെ ജീവൻ പോകാൻ പോകുന്ന ഒരപകട സാധ്യതയെപ്പറ്റി ഇന്ന് പറയാം.

അത് നമ്മുടെ ഹൗസ് ബോട്ട് ടൂറിസം രംഗത്തെ പറ്റിയാണ്.

ഇന്നിപ്പോൾ കേരളത്തിലെ ഏറ്റവും പ്രശസ്തമായ ടൂറിസം പ്രോഡക്ട് ആണ് ഹൗസ് ബോട്ട്.

കോഴിക്കോട് മുതൽ കൊല്ലം വരെയുള്ള നദികളിലും കായലുകളിലും ഇപ്പോൾ ഹൗസ് ബോട്ടുകൾ ഉണ്ട്.

കേരളത്തിൽ എത്ര ഹൗസ്‌ബോട്ടുകൾ ഉണ്ട്?

ആ...??

ആർക്കും ഒരു കണക്കുമില്ല.

പലപ്രാവശ്യം ഹൗസ്‌ബോട്ടിൽ പോയിട്ടുണ്ട്, മനോഹരമാണ്.

പക്ഷേ, ഒരിക്കൽ പോലും ഹൗസ്‌ബോട്ടിൽ ചെല്ലുമ്പോൾ ഒരു സേഫ്റ്റി ബ്രീഫിങ്ങ് ലഭിച്ചിട്ടില്ല.

ഈ ഹൗസ്ബോട്ടിലെ ഡ്രൈവർമാർക്ക് ആരെങ്കിലും സുരക്ഷാ പരിശീലനം നൽകിയിട്ടുണ്ടോ?

നൂറിലധികം ആളുകളുമായി ഒഴുകുന്ന പാർട്ടി ബോട്ടുകൾ ആലപ്പുഴയിൽ കണ്ടു, ഒരപകടം ഉണ്ടായാൽ എത്ര പേർ ബാക്കി ഉണ്ടാകും?

ഹൗസ്‌ബോട്ടിൽ അഗ്നിബാധകൾ ഉണ്ടാകുന്നുണ്ട്. ഇത്തരം ബോട്ടുകൾ കായലിന്‍റെ നടുക്ക് മുങ്ങാൻ പോകുന്ന സാഹചര്യം ഉണ്ടാകുന്നുണ്ട്. ഒറ്റക്കൊറ്റക്കായി ആളുകൾ മരിക്കുന്നുമുണ്ട്.

ഇത്തരം ചെറിയ ചെറിയ അപകടങ്ങളും അപകട സാഹചര്യങ്ങളും ശ്രദ്ധിച്ചാണ് വലുതെന്തോ വരാനുണ്ടെന്ന് ഞങ്ങൾ പ്രവചിക്കുന്നത്.

പത്തു പേർ മരിച്ച സംഭവം ഇതുവരെ ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ ഇതൊന്നും വർത്തയാകുന്നില്ല, ചർച്ചയാകുന്നില്ല, അധികാരികളുടെ ശ്രദ്ധ അങ്ങോട്ട് തിരിയുന്നുമില്ല.

എന്നാൽ അതുണ്ടാകും.

ലൈസൻസ് ഇല്ലാത്ത ബോട്ടുകൾ അനവധി ഉണ്ടായിരുന്നു എന്ന് കണ്ടെത്തും.

പരിശീലനം ഇല്ലാത്ത ഡ്രൈവർമാർ ഉണ്ടായിരുന്നു എന്ന് വാർത്ത വരും.

ടൈറ്റാനിക്കിലെ പോലെ ആവശ്യത്തിന് വ്യക്തിസുരക്ഷാ ഉപകരണങ്ങൾ ഇല്ലായിരുന്നു എന്ന് കണ്ടെത്തും.

മാധ്യമങ്ങളിൽ "ഡ്രൈവർ മദ്യപിച്ചിരുന്നത്രേ" വരും.

ഹൗസ് ബോട്ട് സുരക്ഷാ വിദഗ്ദ്ധരുടെ വലിയ സംഘം ചാനലുകളിൽ പറന്നിറങ്ങും.

ബോട്ട് സുരക്ഷയെപ്പറ്റി "ആസ്ഥാന ദുരന്തൻ ഒന്നും പറഞ്ഞില്ല" എന്നുള്ള കുറ്റപ്പെടുത്തൽ ഉണ്ടാകും.

കളക്ടറോ മന്ത്രിയോ ഹൗസ് ബോട്ടുകൾ ഉടൻ “നിരോധിക്കും."

കുറച്ചു നാളേക്ക് നാട്ടുകാരും മറുനാട്ടുകാരും ഇത്തരം ബോട്ടുകളിൽ കയറാതാകും.

Share this story