കേരളത്തിൽ യുഡിഎഫ് തരംഗമെന്ന് എക്സിറ്റ് പോൾ

തിരുവനന്തപുരം: കേരളത്തിൽ ഇത്തവണയും യുഡിഎഫ് തരംഗമെന്ന് എക്സിറ്റ് പോൾ സർവെ ഫലങ്ങൾ. കഴിഞ്ഞ തവണത്തെ 19 സീറ്റ് എന്ന നേട്ടത്തിൽ നിന്നു യുഡിഎഫ് അൽപം പിന്നോട്ടു പോകും. ബിജെപി അക്കൗണ്ട് തുറക്കും. ഇടതുപക്ഷത്തിന് കാര്യമാ‍യ നേട്ടമുണ്ടാക്കാനാകില്ല. എല്ലാ എക്സിറ്റ് പോളുകളും ബിജെപിക്ക് സീറ്റ് ഉറപ്പാണെന്നു പ്രവചിക്കുന്നുണ്ട് എന്നതാണ് ഇത്തവണ ശ്രദ്ധേയം. 3 സീറ്റുകൾ വരെ കിട്ടാമെന്നു വരെ പറയുന്നവരുണ്ട്.

ഇടതുമുന്നണിക്ക് പ്രതീക്ഷിച്ച വിജയമുണ്ടാകില്ലെന്നാണ് പ്രവചനങ്ങളെങ്കിലും കഴിഞ്ഞ തവണത്തെ ഒരു സീറ്റിൽ നിന്ന് മുന്നോട്ടു പോകാമെന്നു ചില സർവെകൾ പറയുന്നു. എന്നാൽ എബിപി– സി വോട്ടർ സർവെ എൽഡിഎഫിന് ഒരു സീറ്റുപോലും കിട്ടില്ല എന്നാണു പ്രവചിച്ചിരിക്കുന്നത്. ചില സർവെകളിൽ എൽഡിഎഫിന് 5 സീറ്റ് വരെ ലഭിച്ചേക്കാമെന്നും പറയുന്നുണ്ട്.

ടൈംസ് നൗ- ഇടിജി എക്സിറ്റ് പോള്‍ പ്രകാരം കേരളത്തില്‍ യുഡിഎഫിന് 14 മുതല്‍ 15 സീറ്റുകള്‍ വരെ ലഭിക്കും. ഇടതിന് 4, ബിജെപിക്ക് 1. തൃശൂര്‍ സീറ്റില്‍ ബിജെപി വിജയിക്കുമെന്നാണ് പ്രവചനം. കേരളത്തില്‍ എല്‍ഡിഎഫ് ഒരു സീറ്റ് പോലും നേടില്ലെന്നു പറയുന്ന എബിപി സി വോട്ടര്‍ സർവെ ബിജെപിക്ക് ഒന്നു മുതൽ 3 സീറ്റു വരെ കിട്ടുമെന്നു പ്രവചിക്കുന്നു. ടുഡേയ്സ് ചാണക്യയുടെ പ്രവചനം 7 സീറ്റു വരെ കിട്ടാൻ സാഹചര്യമുണ്ടെന്നാണ്.

Share this story