വണ്ടിപ്പെരിയാർ കേസ്: പുനരന്വേഷണം ആവശ്യപ്പെട്ടുള്ള റിട്ട് ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു

വണ്ടിപ്പെരിയാറിൽ ആറു വയസുകാരിയെ പീഡിപ്പിച്ചു കൊന്ന കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ടുള്ള മാതാവിന്റെ റിട്ട് ഹർജി ഹൈകോടതി ഫയലിൽ സ്വീകരിച്ചു. കുറ്റക്കാരനെ വെറുതെവിടുകയും അപ്പീൽ നൽകുകയും ചെയ്ത കേസിൽ പുനരന്വേഷണം സാധ്യമാകുമോ എന്ന സംശയം കോടതി പ്രകടിപ്പിച്ചു.

ഹരജി പരിഗണിച്ച ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ച് റിട്ട് ഹർജി ചീഫ് ജസ്റ്റിസിന്റെ പരിഗണനക്ക് കൈമാറി. മറ്റ് അപ്പീൽ ഹരജികൾക്കൊപ്പം റിട്ട് ഹർജി കൂടി ഏത് ബെഞ്ച് കേൾക്കണമെന്ന് ചീഫ് ജസ്റ്റിസ് തീരുമാനിക്കും.

കുറ്റവാളിയെ രക്ഷിക്കാൻ ബോധപൂർവമായ ശ്രമങ്ങൾ അന്വേഷണ സംഘത്തിൽ നിന്നുണ്ടായി. തെളിവുകൾ ശേഖരിക്കുന്നതിൽ പൊലീസ് വീഴ്ചവരുത്തി. അന്വേഷണ ഉദ്യോഗസ്ഥൻ യഥാസമയം സംഭവ സ്ഥലത്ത് എത്തിയില്ല. തെളിവുകൾ ശാസ്ത്രീയമായി ശേഖരിച്ച് കോടതിയിൽ ഹാജരാക്കിയില്ല തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹർജി. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ ഐ.പി.എസ് ഉദ്യോഗസ്ഥൻ തലവനായി പ്രത്യേക സംഘം അന്വേഷിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു.

Share this story