വർക്കല ട്രെയിൻ ആക്രമണം: ശ്രീക്കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു, ചികിത്സക്ക് വിദഗ്ധ സംഘം
തിരുവനന്തപുരം വർക്കലയിൽ കേരള എക്‌സ്പ്രസ് ട്രെയിനിൽ വെച്ച് ആക്രമിക്കപ്പെട്ട പെൺകുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കാര്യമായ പുരോഗതി പെൺകുട്ടിക്ക് ഉണ്ടായിട്ടില്ല. മെഡിക്കൽ കോളജിലെ വിദഗ്ധ ഡോക്ടർമാർ അടങ്ങിയ സംഘമാണ് പെൺകുട്ടിയെ പരിശോധിക്കുന്നത്. വീഴ്ചയുടെ ആഘാതത്തിൽ തലയിൽ പലയിടത്തും ചതവുകൾ ഉണ്ട്, തലച്ചോറിനേറ്റ പരുക്ക് ഗുരുതരമാണ്.
മെഡിക്കൽ കോളജിലെ മൾട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിൽ ക്രിട്ടിക്കൽ കെയർ വിഭാഗത്തിലാണ് ശ്രീക്കുട്ടി ചികിത്സയിൽ തുടരുന്നത്. സർജറി ന്യുറോ കൃട്ടിക്കൽ കെയർ ഉൾപ്പെട്ട വിവിധ വിഭാഗളിലെ ഡോക്ടർമാർ ഉൾപ്പെട്ട വിദഗ്ധ സംഘമാണ് ചികിത്സക്ക് നേതൃത്വം നൽകുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണവും തുടരുകയാണ്. സാധ്യമായ തെളിവുകൾ എല്ലാം ശേഖരിക്കാൻ ആണ് പോലീസ് ലക്ഷ്യം വെക്കുന്നത്.
പ്രതി സുരേഷ്‌കുമാർ മദ്യപിച്ച കോട്ടയത്തെ ബാറിലെയും റെയിൽവേ കംപാർട്ട്‌മെന്റുകളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷം അന്വേഷണസംഘം കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും. ശേഷം അപകടം നടന്ന അയന്ദി മേൽപ്പാലത്തിന് സമീപമെത്തി പ്രതിയുമായി തെളിവെടുപ്പ് നടത്തും. പെൺകുട്ടിയുടെ സുഹൃത്ത് അർച്ചനയെ രക്ഷിക്കുകയും പ്രതിയെ ബലമായി കീഴ്‌പ്പെടുത്തുകയും ചെയ്ത യാത്രക്കാരനെയും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇയാളുടെ മൊഴിയും കേസന്വേഷണത്തിൽ നിർണായകമാണ്.
