ബിജെപി സർക്കാരിൽ നിന്നും വെള്ളാപ്പള്ളി പത്മ പുരസ്‌കാരം വാങ്ങിയത് ശുദ്ധമല്ലെന്ന് തോന്നി: സുകുമാരൻ നായർ
എൻഎസ്എസ്-എസ്എൻഡിപി ഐക്യം തകരാനുള്ള കാരണങ്ങളിലൊന്ന് വെള്ളാപ്പള്ളി നടേശന് ലഭിച്ച പത്മ പുരസ്‌കാരമാണെന്ന് സ്ഥിരീകരിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ബിജെപി സർക്കാരിൽ നിന്നും വെള്ളാപ്പള്ളി പത്മ അവാർഡ് വാങ്ങിയത് സംശയകരമാണ്. എൻഎസ്എസുമായി ഐക്യം പ്രഖ്യാപിച്ചതിന് പിന്നാലെ അവർഡ് വന്നത് ശുദ്ധമല്ലെന്ന് തോന്നിയെന്നും ജി സുകുമാരൻ നായർ പറഞ്ഞു
എൻഡിഎ നേതാവിനെ ചർച്ചക്ക് നിയോഗിച്ചതും തരികിട ആണെന്ന് തോന്നി. എസ്എൻഡിപി ഐക്യത്തെ ആദ്യം സ്വാഗതം ചെയ്തുവെങ്കിലും പിന്നീട് വിശകലനം ചെയ്തപ്പോഴാണ് അവർ ബിജെപിയുമായി ചേർന്ന് നടത്തിയ നീക്കമായി തോന്നിയതെന്ന് സുകുമാരൻ നായർ പറയുന്നു. എൻഎസ്എസിന് സമദൂരമാണ്. അത് തെറ്റിച്ച് മുന്നോട്ടു പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി
ഐക്യത്തെക്കുറിച്ച് ഇനി പുനർവിചന്തനം നടത്തില്ല. എസ്എൻഡിപി അടക്കമുള്ള എല്ലാ സമുദായ സംഘടനകളോടും സൗഹാർദമുണ്ടാകുമെന്നും ഐക്യനീക്കം ഉണ്ടാകില്ലെന്നും സുകുമാരൻ നായർ വ്യക്തമാക്കി. ഭിന്നശേഷി സംവരണത്തിൽ എൻഎസ്എസിന് അനുകൂലമായ വിധി മറ്റ് സമുദായങ്ങൾക്ക് ബാധകമല്ലെന്നും ജി സുകുമാരൻ നായർ കൂട്ടിച്ചേർത്തു.
