വിയറ്റ്‌നാം ബോട്ട് ദുരന്തം: മരിച്ച മലയാളി ദമ്പതികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു

Dead

തിരുവനന്തപുരം: വിയറ്റ്‌നാമിലെ ഫു കോക് ദ്വീപിന് സമീപമുണ്ടായ സ്പീഡ് ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളായ ദമ്പതികളുടെ മൃതദേഹങ്ങൾ കേരളത്തിൽ എത്തിച്ചു. കൊട്ടാരക്കര കിഴക്കേക്കര സ്വദേശി എ. സി. തോമസ് (57), ഭാര്യ ലോവേനി തോമസ് (56) എന്നിവരുടെ മൃതദേഹങ്ങളാണ് ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചത്.

​മുംബൈയിൽ നിന്ന് എയർ ഇന്ത്യ (AI 2605) വിമാനത്തിലാണ് മൃതദേഹങ്ങൾ തിരുവനന്തപുരത്ത് എത്തിച്ചത്. വിമാനത്താവളത്തിൽ മന്ത്രിമാരായ പി. സി. വിഷ്ണുനാഥ്, സി. പി. ജോൺ, കൊടിക്കുന്നിൽ സുരേഷ് എം.പി എന്നിവർ ചേർന്ന് മൃതദേഹങ്ങൾ ഏറ്റുവാങ്ങി ആദരാഞ്ജലികൾ അർപ്പിച്ചു. ഇവിടെ നിന്നും മൃതദേഹങ്ങൾ നോർക്കയുടെ (NORKA) നേതൃത്വത്തിൽ ഇവരുടെ കൊട്ടാരക്കരയിലുള്ള വസതിയിലേക്ക് കൊണ്ടുപോയി.

​കഴിഞ്ഞ വെള്ളിയാഴ്ചയാണ് 32 ഇന്ത്യൻ വിനോദസഞ്ചാരികളും നാല് ജീവനക്കാരുമായി സഞ്ചരിച്ച ബോട്ട് ശക്തമായ തിരയിൽപ്പെട്ട് വിയറ്റ്നാമിൽ മറിഞ്ഞത്. അപകടത്തിൽ എ.സി. തോമസും ഭാര്യയും ഉൾപ്പെടെ 15 ഇന്ത്യൻ വിനോദസഞ്ചാരികൾ മരണപ്പെട്ടിരുന്നു. കൊട്ടാരക്കര ടൗണിലെ വിക്ടറി മെഡിക്കൽസ് ഉടമയായിരുന്നു തോമസ്. വിനോദയാത്രയുടെ ഭാഗമായാണ് ഇരുവരും വിയറ്റ്‌നാമിൽ എത്തിയത്.

Tags

Share this story