ഞാൻ പറഞ്ഞ കാര്യങ്ങൾ വിജേഷ് പിള്ള നിഷേധിക്കുന്നില്ല; ഫേസ്ബുക്ക് പോസ്റ്റുമായി സ്വപ്ന സുരേഷ്

Swapna
താൻ പറഞ്ഞ കാര്യങ്ങൾ വിജേഷ് പിള്ള നിഷേധിക്കുന്നില്ല എന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി സ്വപ്ന സുരേഷ്. തന്നെ കണ്ടതായും പണം വാഗ്‌ദാനം ചെയ്തതായതും വിജേഷ് പിള്ള സമ്മതിച്ചതായി സ്വപ്ന സുരേഷ് പോസ്റ്റിലൂടെ വ്യക്തമാക്കി. ഹരിയാനയെ പറ്റിയും രാജസ്ഥാനെ പറ്റിയും സംസാരിച്ചതായി അദ്ദേഹം സമ്മതിക്കുന്നു. തനിക്ക് മുപ്പത് കോടി വാഗ്ദാനം ചെയ്തതായും അദ്ദേഹം അംഗീകരിക്കുന്നുണ്ട്. എം. വി ഗോവിന്ദന്റെയും യൂസഫലിയുടെയും പേര് താൻ പറഞ്ഞതായും വിജേഷ് സ്ഥിരീകരിക്കുന്നു എന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ സ്വപ്ന വ്യക്തമാക്കി.
ഈ സംഭവം നടന്നതും താൻ പോലീസിനെയും ഇഡിയെയും വിവരം അറിയിച്ചിട്ടുണ്ട്. കൃത്യമായ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്. വിജേഷിനെ ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടികൾ ഇഡിയും പോലീസും തുടങ്ങിട്ടുണ്ട്. അദ്ദേഹത്തിന്റെ പുറകിൽ ആരുടെയെങ്കിലും സാന്നിധ്യമുണ്ടോ എന്ന് കണ്ടെത്തേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരാണെന്നും പോസ്റ്റിൽ സ്വപ്ന വ്യക്തമാക്കി. എന്റെ ആരോപണങ്ങളുടെ തെളിവുകൾ വെളിപ്പെടുത്താൻ വിജേഷ് പിള്ള എന്നെ വെല്ലുവിളിക്കുന്നു. ആ വെല്ലുവിളി ഞാൻ ഏറ്റെടുക്കുകയാണ്. അവയെല്ലാം ഏജൻസിക്ക് നൽകിയിട്ടുണ്ട്. ഈ വിഷയം കോടതിയിൽ എത്തിയാൽ ഞാൻ തെളിവുകൾ അവിടെയും ഹാജരാക്കും എന്നും സ്വപ്ന വ്യക്തമാക്കി. എം.വി ഗോവിന്ദന്റെ നൽകുന്ന ഏതുതരം നിയമനടപടികൾ നേരിടാൻ താൻ തയ്യാറാണെന്ന് സ്വപ്ന പറഞ്ഞു.
സ്വപ്നയുടെ ആരോപണങ്ങൾ നുണയാണെന്ന് വിജേഷ് പിള്ള പറഞ്ഞിരുന്നു. സ്വപ്നയുടേത് തിരക്കഥയാണ്. വെബ് സീരീസുമായി ബന്ധപ്പെട്ട ചർച്ചയ്ക്കാണ് സ്വപ്നയെ കണ്ടത് എന്നാണ് അദ്ദേഹം പറഞ്ഞത്. സ്വപ്നയെ താൻ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ബിസിനസ് ഇടപാട് മാത്രമാണ് സ്വപ്നവുമായി സംസാരിച്ചതെന്നുമാണ് വിജേഷ് പിള്ള വ്യക്തമാക്കിയത്.

Share this story