ഇഡി റെയ്ഡിനിടെ അക്രമം: പൊലീസിന്റെ ഭാ​ഗത്ത് വീഴ്ചയില്ലെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ

Keralam Rava

തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് നടത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ പൊലീസിന് വീഴ്ചയുണ്ടായില്ലെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ. സംഭവസ്ഥലത്ത് വേണ്ടത്ര പൊലീസ് സന്നാഹം ഉണ്ടായെന്നും ഡിജിപി വ്യക്തമാക്കി. നൂറിന് മുകളിൽ പൊലീസുകാർ പ്രതിഷേധം ആരംഭിക്കുന്ന ഘട്ടം മുതലെ ഉണ്ടെന്നാണ് ഡിജിപി പറയുന്നത്. കേസിൽ ഇതിനകം തന്നെ 8 പേരെ അറസ്റ്റ് ചെയ്തെന്നും ഡിജിപി വ്യക്തമാക്കി.

സംഭവസ്ഥലത്ത് മതിയായ പൊലീസ് ഉദ്യോ​ഗസ്ഥരുണ്ടായിരുന്നു. കേസിൽ വിശദമായ അന്വേഷണം നടത്തി വരികയാണ്. കൂടുതൽ വിവരങ്ങൾ ഉടനെ ലഭിക്കും. പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ല'; എന്നാണ് ഡിജിപി റവാദ ചന്ദ്രശേഖർ പ്രതികരിച്ചത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ കണ്ടതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം.

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ ഡിജിപിയെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വിളിപ്പിച്ചിരുന്നു. ഇന്റലിജന്‍സ് ADGPയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു. ഏതെങ്കിലും തരത്തില്‍ സുരക്ഷാ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് ഡിജിപിയെ വിളിപ്പിച്ചത്. കേസിൽ ശ്രീജിത്ത്, ഷാഹിന്‍, മനോജ്, നിതിന്‍ രാജ്, ജീവന്‍, കിരണ്‍, അനില്‍ കുമാര്‍, അമല്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

Tags

Share this story