മധ്യകേരളത്തിലെ മുസ്ലീം ലീഗിന്റെ ശബ്ദം: ഇബ്രാഹിംകുഞ്ഞിന്റെ വിയോഗത്തിൽ അനുശോചനവുമായി മുഖ്യമന്ത്രി
മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ വികെ ഇബ്രാഹിം കുഞ്ഞിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. നാല് തവണ എംഎൽഎയും രണ്ട് തവണ മന്ത്രിയുമായിരുന്ന ഇബ്രാഹിംകുഞ്ഞ് മധ്യകേരളത്തിലെ മുസ്ലിം ലീഗിന്റെ ശബ്ദമായിരുന്നു. ട്രേഡ് യൂണിയൻ രംഗത്തും സജീവമായി പ്രവർത്തിച്ചിരുന്ന നേതാവാണ് ഇബ്രാഹിംകുഞ്ഞെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു
74ാം വയസിലാണ് ഇബ്രാഹിം കുഞ്ഞിന്റെ മരണം. ശ്വാസകോശ അർബുദത്തെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. എറണാകുളം ലേക്ക് ഷോർ ആശുപത്രിയിൽ ഇന്ന് വൈകിട്ടാണ് മരണം സംഭവിച്ചത്. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ഇന്നലെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
വി.കെ ഇബ്രാഹിം കുഞ്ഞിനോടുള്ള ആദരസൂചകമായി പാർട്ടിയുടെയും പോഷക സംഘടനകളുടെയും മൂന്ന് ദിവസത്തെ (ജനുവരി 6,7,8 ) പൊതുപരിപാടികൾ മാറ്റിവെച്ചതായി മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ. സലാം അറിയിച്ചു. നാളെ രാവിലെ 10 മണിക്ക് ആലങ്ങാട് ജുമാ മസ്ജിദിലാണ് ഇബ്രാഹിംകുഞ്ഞിന്റെ കബറടക്കം
