വൈറ്റില കൊലപാതകം: സുധ നേരിട്ടത് ക്രൂര മർദനം, ഷാജി ഹൈക്കോടതിയിൽ നിന്നും വിരമിച്ചയാൾ
വൈറ്റില റെയിൽവേ ട്രാക്കിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ, കൊല്ലപ്പെടുന്നതിന് മുൻപായി സുധ നേരിട്ടത് ക്രൂരമർദനമെന്ന് റിപ്പോർട്ട്. പ്രതി ഷാജി യുവതിയുടെ മുഖത്ത് നിരവധി തവണ മുഷ്ടിചുരുട്ടി ഇടിച്ചുവെന്നും യുവതി ബഹളം വച്ചതോടെ വായും മൂക്കും അമർത്തിപ്പിടിച്ചും ക്രൂരത കാട്ടിയെന്നും പോലീസ് കണ്ടെത്തി. ഇത്തരത്തിൽ മുഖത്തിടിയേറ്റ് കരിങ്കലില്ലേക്ക് തെറിച്ചുവീണാണ് യുവതിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത് എന്നും പോലീസ് കണ്ടെത്തി.
ആസൂത്രിതമായ ഒരു കൊലപാതകമായിരുന്നില്ല. തന്റെ കുടുംബം തകർക്കുമെന്ന യുവതിയുടെ ഭീഷണിയായിരുന്നു പ്രതിയെ കൊലയ്ക്ക് പ്രേരിപ്പിച്ചത്. ഇരുവരും തമ്മിൽ തർക്കം നടന്നിരുന്നു. പിന്നാലെയുണ്ടായ കയ്യാങ്കളിക്കിടെ ഷാജി യുവതിയുടെ വായും മൂക്കും അമർത്തിപ്പിടിച്ചു. അപ്പോഴാണ് സുധ മരിച്ചത്. പ്രതി ഷാജിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി.
ഷാജിയും സുധയും കുടുംബസുഹൃത്തുക്കൾ കൂടിയായിരുന്നു. ഭാര്യയും രണ്ട് മക്കളുമുള്ളയാളാണ് ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ഷാജി. ഇയാൾക്ക് സുധയുടെ കുടുംബവുമായി ഏറെക്കാലമായി അടുത്ത ബന്ധമുണ്ടായിരുന്നു. വിവാഹമോചിതയായ സുധയും ഷാജിയും ഇടയ്ക്കിടെ കാണാറുണ്ടായിരുന്നു എന്നും പൊലീസ് പറയുന്നു. അത്തരത്തിൽ ഒരു കണ്ടുമുട്ടലാണ് പിന്നീട് കൊലപാതകത്തിൽ കലാശിച്ചത്.
