ഞങ്ങൾ ജനങ്ങളോട് ഒപ്പമാണ്, ജനങ്ങൾ ഞങ്ങളോട് ഒപ്പമാണ്: പിണറായി വിജയൻ
ഇത്തവണത്തെ നിമയ സഭ തെരഞ്ഞെടുപ്പ് കേരളത്തിൻ്റെ ഭാവി നിർണയിക്കുമെന്നും കേരളത്തിൽ നടക്കുന്ന വികസന പദ്ധതികൾ തുടരുന്ന തരത്തിലുള്ള ജനവിധിയാണെന്നും പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 17-ാം നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. നാടിന് പുരോഗതി വേണമെന്നാണ് ജനങ്ങൾ പറയുന്നത്. എൽഡിഎഫിന് മാത്രമെ നാടിനെ വികസനത്തിലേക്ക് നയിക്കാൻ കഴിയുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രാഷ്ട്രീയപരമായി അഭിപ്രായ വ്യത്യാസമുള്ളവർ വരെ എൽഡിഎഫ് വരണമെന്ന് ആഗ്രഹിക്കാറുണ്ടെന്നും അദേഹം പറഞ്ഞു.
അധികാരത്തിൽ ഇരിക്കുന്നവർ തന്നെ വികസന സാധ്യത തള്ളികളയുന്നത് 10 വർഷങ്ങൾക്ക് മുൻപ് ജനങ്ങൾ കണ്ടതാണ് എന്നാൽ 10 വർഷം കൊണ്ട് എൽഡിഎഫ് സർക്കാർ വലിയ മാറ്റങ്ങൾ നടത്തിയെന്നും അദേഹം പറഞ്ഞു. തകർന്നു പോയ നിമിഷങ്ങൾ വരെ അതിജീവിച്ചെന്നും മുഖ്യ മന്ത്രി പറഞ്ഞു. ജനങ്ങൾ ഞങ്ങളെയാണ് വിശ്വസിച്ചത് ഞങ്ങൾ ജനങ്ങളെയും എന്നാണ് മുഖ്യമന്ത്രി ആവർത്തിച്ച് പറഞ്ഞത്. ഇത് തുടരുമെന്നും അദേഹം കൂട്ടിച്ചേർത്തു. ഞങ്ങൾ ജനങ്ങളോട് ഒപ്പമാണ്, ജനങ്ങൾ ഞങ്ങളോട് ഒപ്പമാണ് എന്ന ആത്മവിശ്വാസവും മുഖ്യമന്ത്രി പ്രകടിപ്പിച്ചു.വർഗീയ നീക്കത്തെ കുറിച്ചുള്ള ചോദ്യത്തിന് വർഗീയ നീക്കം കൊണ്ട് കേരളത്തിലെ ജനങ്ങളെ സ്വാധീനിക്കാൻ കഴിയില്ലെന്നാണ് അദേഹം മറുപടി പറഞ്ഞത്. പൈസ കൊണ്ട് കേരളത്തിലെ വോട്ടർമാരെ സ്വാധീനിക്കാൻ കഴിയില്ലെന്നും കേരളത്തിന് പുറത്ത് ഇത് പ്രയോഗിക്കാറുണ്ടെന്നും അദേഹം പറഞ്ഞു.
