ട്രെയിൻ അപകടങ്ങൾ തടയാൻ സ്വീകരിച്ച നടപടികൾ എന്തൊക്കെ; കേന്ദ്രത്തോട് സുപ്രീം കോടതി

രാജ്യത്തെ ട്രെയിൻ അപകടങ്ങൾ തടയാൻ കേന്ദ്രസർക്കാർ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങൾ തേടി സുപ്രീം കോടതി. യാത്രക്കാരുടെ സുരക്ഷയ്ക്കായി കവാച്ച് ഉൾപ്പെടെ എന്തൊക്കെ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയതെന്നും ഭാവിയിൽ എന്തെല്ലാം നടപടികൾ കൂടി സ്വീകരിക്കുമെന്ന് അറിയിക്കാനും കോടതി നിർദേശം നൽകി. ട്രെയിൻ അപകടങ്ങൾ തടയാൻ നടപടി ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജിയിലാണ് നടപടി. 

കേസ് നാല് ആഴ്ചക്ക് ശേഷം വീണ്ടും പരിഗണിക്കും. റെയിൽവേയിൽ ഓട്ടോമാറ്റിക് ട്രെയിൻ പ്രൊട്ടക്ഷൻ സിസ്റ്റം(കവാച്ച്) ഉടൻ നടപ്പാക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കണം. റെയിൽവേ സംവിധാനത്തിൽ നിലവിലുള്ള അപകടസാധ്യതകളും സുരക്ഷാ മാനദണ്ഡങ്ങളും അവലോകനം ചെയ്യുന്നതിന് വിരമിച്ച സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ സാങ്കേതിക അംഗങ്ങൾ അടങ്ങുന്ന ഒരു വിദഗ്ധ കമ്മീഷനെ രൂപീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. 

പദ്ധതി നടപ്പാക്കുന്നതിനുള്ള സാമ്പത്തിക ചെലവും പരിഗണിക്കേണ്ടതുണ്ട്. ആത്യന്തികമായി ഈ ഭാരം യാത്രക്കാരുടെ മേൽ പതിക്കുമെന്ന് ജസ്റ്റിസ് സൂര്യകാന്ത് അഭിപ്രായപ്പെട്ടു. സർക്കാർ നിരവധി പദ്ധതികൾ നടത്തുന്നുണ്ട്. പൊതു സുരക്ഷ ഉറപ്പാക്കുന്നതിന് സാമ്പത്തിക വശം തടസ്സമാകരുതെന്നുമായിരുന്നു ഹർജിക്കാരന്റെ മറുപടി. പിന്നാലെയാണ് കോടതി കേന്ദ്രത്തോട് വിശദാംശങ്ങൾ ആരാഞ്ഞത്. 

Share this story