നവീനും ദേവിയും മാർച്ച് 27 വരെ 10 ദിവസം കഴിഞ്ഞത് എവിടെ; എന്തിന് മൂന്ന് പേരും ഇറ്റാനഗറിൽ പോയി

അരുണാചൽപ്രദേശിൽ മൂന്ന് മലയാളികൾ ജീവനൊടുക്കിയ സംഭവത്തിൽ മരിച്ച നവീനെ കേന്ദ്രീകരിച്ച് അന്വേഷണം. യാത്രയ്ക്ക് അരുണാചലിലെ ഇറ്റാനഗർ എന്തിന് തെരഞ്ഞെടുത്തു എന്നതും പോലീസ് പരിശോധിക്കുന്നുണ്ട്. മാർച്ച് 17ന് കോട്ടയത്തെ വീട്ടിൽ നിന്നിറങ്ങിയ നവീനും ഭാര്യ ദേവിയും 10 ദിവസം എവിടെയായിരുന്നു എന്നും അന്വേഷിക്കുന്നുണ്ട്

മാർച്ച് 27നാണ് ആര്യയെ തിരുവനന്തപുരത്ത് നിന്ന് കാണാതായത്. ഇതിന് പിന്നാലെ മൂന്ന് പേരും ഒരുമിച്ചാണ് ഗുവാഹത്തിയിലേക്ക് വിമാനം കയറിയത്. അടുത്ത മാസം ഏഴിന് വിവാഹം നടക്കാനിരിക്കെയാണ് ആര്യ സുഹൃത്തുക്കളായ നവീന്റെയും ഭാര്യ ദേവിയുടെയും കൂടെ ഇറ്റാനഗറിലെ സീറോ എന്ന സ്ഥലത്തേക്ക് പോയത്. 

ഹണിമൂൺവാലി എന്നറിയപ്പെടുന്ന ഈ സ്ഥലം രാജ്യാതിർത്തി ഗ്രാമം കൂടിയാണ്. മാർച്ച് 17ന് വീട്ടിൽ നിന്നിറങ്ങിയ നവീനും ഭാര്യയും 27 വരെയുള്ള പത്ത് ദിവസം എവിടെയായിരുന്നു എന്ന് കണ്ടെത്താനായിട്ടില്ല. ഫ്‌ളൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്തത് നവീനാണ്. 

ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയ ഹോട്ടൽ മുറിയിൽ നിന്ന് രണ്ട് ബ്ലേഡുകളാണ് ലഭിച്ചത്. ദേവിയെയും ആര്യയെയും കൊലപ്പെടുത്തിയ ശേഷം നവീൻ ആത്മഹത്യ ചെയ്തുവെന്നാണ് സംശയിക്കുന്നത്.
 

Share this story