യുട്യൂബർ ‘തൊപ്പി’ എവിടെ? ജില്ല വിട്ടതായി പൊലീസ്; സുഹൃത്തുക്കളെയും കാണാനില്ല

തൊപ്പി

കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ അന്വേഷണം നേരിടുന്ന വിവാദ യുട്യൂബർ ‘തൊപ്പി’ എന്നറിയപ്പെടുന്ന മുഹമ്മദ് നിഹാദ് ഒളിവിൽ പോയതായി സൂചന. പ്രതി നിലവിൽ എറണാകുളം ജില്ല വിട്ടതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇയാൾക്കൊപ്പം കേസിൽ ആരോപണവിധേയരായ സുഹൃത്തുക്കളെയും കണ്ടെത്താനായിട്ടില്ല.

​കേസിൽ പൊലീസ് അന്വേഷണം ശക്തമാക്കിയതോടെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു എന്നാണ് വിവരം. പൊലീസിന്റെ അഭ്യർത്ഥനയെ തുടർന്ന് കഴിഞ്ഞ ദിവസം തൊപ്പിയുടെ ഔദ്യോഗിക യുട്യൂബ് ചാനൽ നീക്കം ചെയ്തിരുന്നു. ലഹരിമരുന്ന് ഉപയോഗം, അശ്ലീല പ്രചാരണം, ലൈംഗിക ചൂഷണം, പോക്സോ കേസുകൾ തുടങ്ങി നിരവധി ഗുരുതരമായ ആരോപണങ്ങളാണ് തൊപ്പിക്കും കൂട്ടാളികൾക്കുമെതിരെ ഉയർന്നിട്ടുള്ളത്.

​പ്രതിക്ക് യാതൊരു കാരണവശാലും ജാമ്യം അനുവദിക്കരുതെന്ന് എറണാകുളം സെഷൻസ് കോടതിയിൽ പൊലീസ് റിപ്പോർട്ട് നൽകിയിട്ടുണ്ട്. പ്രതികൾക്കായി ആലുവ റൂറൽ സൈബർ പൊലീസിന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. കോടതി മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച ശേഷമായിരിക്കും പൊലീസിന്റെ അടുത്ത നീക്കങ്ങൾ.

Tags

Share this story