മുഖ്യമന്ത്രിയെ പിന്തുണയ്ക്കാൻ ഗണേഷ് കുമാർ ആരാണ്; രൂക്ഷവിമർശനവുമായി ജി. സുകുമാരൻ നായർ
പെരുന്ന: എൻ.എസ്.എസ് നേതൃത്വത്തെയും ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെയും പരസ്യമായി വിമർശിച്ച മുൻ മന്ത്രിയും എം.എൽ.എയുമായ കെ.ബി. ഗണേഷ് കുമാറിനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് സുകുമാരൻ നായർ. മുഖ്യമന്ത്രിയെ പിന്തുണച്ച് സംസാരിക്കാൻ ഗണേഷ് കുമാർ ആരാണെന്ന് സുകുമാരൻ നായർ ചോദിച്ചു. എൻ.എസ്.എസ് ജനറൽ സെക്രട്ടറിയെ തള്ളിപ്പറയാൻ ആർക്കും കഴിയില്ലെന്നും, അങ്ങനെ ചെയ്താൽ അവരുടെ അഡ്രസ്സ് കാണില്ലെന്നും സുകുമാരൻ നായർ മുന്നറിയിപ്പ് നൽകി.
എൻ.എസ്.എസ് ഡയറക്ടർ ബോർഡിൽ നിന്ന് കെ.ബി. ഗണേഷ് കുമാറിനെ പുറത്താക്കിയതിന് പിന്നാലെയാണ് ഇരുവരും തമ്മിലുള്ള പോര് രൂക്ഷമായത്. പത്തനാപുരം താലൂക്ക് യൂണിയന്റെ പിന്തുണയില്ലാത്തതിനാലാണ് ഗണേഷിന്റെ ബോർഡ് അംഗത്വം പുതുക്കി നൽകാതിരുന്നതെന്നും ഇത് ജനാധിപത്യപരമായ തീരുമാനമാണെന്നും സുകുമാരൻ നായർ വ്യക്തമാക്കിയിരുന്നു.
തുടർന്ന്, എൻ.എസ്.എസിൽ ഏകാധിപത്യ പ്രവണതയാണെന്നും ഏകാധിപതികൾ എവിടെയായാലും തകരുമെന്നും ഗണേഷ് കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു. കൂടാതെ, മുഖ്യമന്ത്രിയെ 'അവൻ, ഇവൻ' എന്നൊക്കെ വിളിക്കുന്നത് അന്തസ്സോ തറവാടിത്തമോ അല്ലെന്നും ഗണേഷ് കുമാർ സുകുമാരൻ നായരെ ലക്ഷ്യമിട്ട് വിമർശിച്ചിരുന്നു. ഈ പ്രസ്താവനകൾക്കെതിരെയാണ് ഇപ്പോൾ എൻ.എസ്.എസ് ജനറൽ സെക്രട്ടറി കടുത്ത ഭാഷയിൽ രംഗത്തെത്തിയിരിക്കുന്നത്.
