അദാനിക്കെതിരെ അന്വേഷണം പ്രഖ്യാപിക്കാന്‍ മോദി മടിക്കുന്നതെന്തിന്: സീതാറാം യെച്ചൂരി

CM

തിരുവനന്തപുരം : അദാനിക്കെതിരെ അന്വേഷണം പ്രഖ്യാപിക്കാന്‍ മോദി മടിക്കുന്നതെന്തു കൊണ്ടാണെന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ചങ്ങാത്ത മുതലാളിത്തമാണ് ഇന്ത്യയില്‍. മോദി സര്‍ക്കാരിന്‍റെ കീഴില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നശീകരണം സംഭവിക്കുകയാണെന്നും യെച്ചൂരി പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയുടെ സമാനപനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരുപാട് ഒളിക്കാനുണ്ട്. ആരെങ്കിലും വിമര്‍ശനം ഉന്നയിച്ചാല്‍ അവര്‍ രാജ്യവിരുദ്ധരാകുന്ന സാഹചര്യമാണ്. കേന്ദ്ര ഏജൻസികളെ ഉപയോഗപ്പെടുത്തി പ്രതിപക്ഷത്തെ ലക്ഷ്യം വയ്ക്കുന്നു. സംസ്ഥാന സർക്കാരുകളെ അട്ടിമറിക്കാൻ കേന്ദ്രം ഗവർണർമാരെ ഉപയോഗിക്കുന്നു. പൊതു മുതല്‍ കൊള്ളയിക്കുന്നവര്‍ക്ക് ഒത്താശ ചെയ്തു നല്‍കുന്ന നടപടികളാണു കേന്ദ്ര സര്‍ക്കാരിന്‍റേതെന്നും യെച്ചൂരി പറഞ്ഞു.

രാഷ്ട്രപതിയുടെ പ്രശംസ മോദിക്കും അമിത് ഷായ്ക്കുമുള്ള മറുപടിയാണെന്നും യെച്ചൂരി പറഞ്ഞു. ഇന്ത്യന്‍ പ്രസിഡന്‍റ് തന്നെ കേരളത്തിനു സാക്ഷ്യപത്രം നല്‍കി. 140 മണ്ഡലങ്ങളിലൂടെ കടന്നുവന്ന ജനകീയ പ്രതിരോധ ജാഥയിലൂടെ കേരളത്തിനോട് നിരവധി സുപ്രധാന വിഷയങ്ങള്‍ സംവദിക്കാന്‍ സാധിച്ചുവെന്നും യെച്ചൂരി വ്യക്തമാക്കി.

Share this story