യുപിയിൽ അല്ല, വയനാട്ടിൽ നിന്ന് തന്നെ മത്സരിക്കും: രണ്ടാം തവണയും വയനാട് വേണമെന്ന് രാഹുൽ ​ഗാന്ധി

ലോകസഭാ തെരഞ്ഞെടുപ്പിൽ രണ്ടാം തവണയും വയനാട്ടിൽ നിന്ന് തന്നെ മത്സരിക്കാനുറച്ച് കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോൺഗ്രസ് ദേശീയ നേതൃത്വത്തെയും രാഹുൽ ഗാന്ധി നിലപാട് അറിയിക്കും. യുപിയിൽ നിന്ന് രാഹുൽ ഗാന്ധി മത്സരിക്കണമെന്ന യുപി കോൺഗ്രസിന്റെ ആവശ്യം ശക്തമാക്കിയ സാഹചര്യത്തിലാണ് തീരുമാനം.

ദക്ഷിണേന്ത്യയിലെ പാർട്ടിയുടെ സാധ്യതകളെ വയനാട്ടിലെ പിന്മാറ്റം ബാധിച്ചേക്കും. ഇന്ത്യ സഖ്യത്തിന്റെ ഭാവിയെ സ്ഥാനാർത്ഥിത്വം ബാധിക്കുമെന്ന വാദവും രാഹുൽ ഗാന്ധി തള്ളി, അതേസമയം ജനുവരി 14 മുതൽ രാഹുൽ ​ഗാ​ന്ധിയുടെ നേതൃത്വത്തിൽ ആരംഭിക്കാനിരിക്കുന്ന ‘ഭാരത് ന്യായ് യാത്ര’യുടെ പേര് ‘ഭാരത് ജോഡോ ന്യായ് യാത്ര’ എന്നാക്കി മാറ്റി. ‘ഭാരത് ജോഡോ ന്യായ് യത്ര’ (Bharat Jodo Nyay Yatra) എന്നാണ് പുതിയ പേര്.

മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലിൽ നിന്നുമാകും യാത്ര ആരംഭിക്കുക. ‘ഭാരത് ജോഡോ യാത്ര’ ജനങ്ങളുടെ മനസിൽ പതിഞ്ഞ ഒരു ബ്രാൻഡായി മാറിയെന്ന് തങ്ങൾക്ക് തോന്നിയതായും അതിനാലാണ് പേര് മാറ്റിയതെന്നും ജയറാം രമേശ് പറഞ്ഞു. മണിപ്പൂർ, ‌നാഗാലാൻഡ്,‌ അരുണാചൽ പ്രദേശ് വഴി അസമിലേക്ക് യാത്ര നീങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.

മൊത്തത്തിൽ 6700 കിലോമീറ്റർ ദൂരമാണ് യാത്ര പിന്നിടുക. എല്ലാ ദിവസവും രാഹുൽ ഗാന്ധി സമൂഹത്തിന്റെ എല്ലാ കോണുകളിലുള്ള ആളുകളുമായും കൂടിക്കാഴ്ച നടത്തും. നേരത്തെ, 14 സംസ്ഥാനങ്ങളിലൂടെ യാത്ര നടത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ അരുണാചൽ പ്രദേശ് കൂടി ഉൾപ്പെടുത്തി ഇത് 15 ആക്കുകയായിരുന്നു.

Share this story