ചെന്താമര തന്നോട് തോക്ക് ചോദിച്ചതായി സാക്ഷി; നെന്മാറ ഇരട്ടക്കൊലയിൽ വിചാരണ തുടരുന്നു
Feb 28, 2026, 10:15 IST
നെന്മാറ ഇരട്ടക്കൊലപാതക കേസിൽ വിചാരണ നടപടികൾ തുടരുന്നു. പ്രതി ചെന്താമര തന്നോട് തോക്ക് ലഭിക്കുമോയെന്ന് ചോദിച്ചിരുന്നതായി സാക്ഷി ഹരിദാസൻ കോടതിയിൽ പറഞ്ഞു. സ്വയരക്ഷക്കെന്ന് പറഞ്ഞാണ് ചെന്താമര തോക്ക് ചോദിച്ചത്. കൃഷിക്ക് ഉപയോഗിക്കാനെന്ന് പറഞ്ഞ് കീടനാശിനിയും ആവശ്യപ്പെട്ടു
ചെന്താമരക്ക് കീടനാശിനി വാങ്ങി നൽകിയിരുന്നു. പ്രശ്‌നമുണ്ടാക്കാൻ വരുന്നവരെ വകവരുത്തുമെന്നും എലവഞ്ചേരിയിൽ കൊടുവാൾ നിർമിക്കാൻ നിർദേശം നൽകിയിരുന്നതായും സാക്ഷി ഹരിദാസൻ കോടതിയിൽ പറഞ്ഞു.
2025 ജനുവരി 27നാണ് നെന്മാറ ഇരട്ടക്കൊല നടക്കുന്നത്. പോത്തുണ്ടി സ്വദേശി സുധാകരൻ, അമ്മ ലക്ഷ്മി എന്നിവരെയാണ് ഇയാൾ വെട്ടിക്കൊന്നത്. സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയാണ് ചെന്താമര വീണ്ടും ഇരട്ടക്കൊല നടത്തിയത്
