കോഴിക്കോട് മാലിന്യ ടാങ്കിൽ തൊഴിലാളികൾ മരിച്ചത് വിഷവാതകം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

അപകടം നടന്ന സ്ഥലം

കോഴിക്കോട്: ഹോട്ടലിന്‍റെ മാലിന്യ ടാങ്കിലിറങ്ങിയ 2 തൊഴിലാളികള്‍ ശ്വാസം മുട്ടി മരിച്ച സംഭവത്തില്‍ വില്ലനായത് വിഷവാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തൊഴിലാളികളുടെ ശരീരത്തില്‍ മറ്റു പരിക്കുകളൊന്നുമില്ലെന്നും ടാങ്കിനടിയിലെ വിഷവാതകം ശ്വസിച്ചതിനെ തുടര്‍ന്നാണ് തൊഴിലാളികൾ മരിച്ചതെന്നുമാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം. ഏതു വിഷ വാതകമാണ് മരണകാരണമായത് എന്നറിയാൻ കെമിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവരേണ്ടതുണ്ട്. ഇതിനായി സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതായി പൊലീസ് അറിയിച്ചു.

അതേസമയം, സംഭവത്തിൽ ഹോട്ടലിന്‍റെ പ്രവർത്തന ലൈസൻസ് റദ്ദാക്കുമെന്ന് കോര്‍പ്പറേഷൻ അധികൃതര്‍ അറിയിച്ചു. ഹോട്ടല്‍ അടച്ച് പൂട്ടാൻ ഉത്തരവിറക്കുമെന്ന് കോർപ്പറേഷൻ ആരോഗ്യവിഭാഗം അറിയിച്ചു. മുൻകരുതലുകൾ ഇല്ലാതെ തൊഴിലാളികളെ ടാങ്കിൽ ഇറക്കിയതിനാണ് നടപടി. സംഭവത്തിൽ കേസെടുത്ത ചേവായൂർ പൊലീസ്, ഹോട്ടൽ ഉടമയുടെയും കെട്ടിട ഉടമയുടെയും മൊഴി ശനിയാഴ്ച രേഖപ്പെടുത്തിയിരുന്നു.

ഇരിങ്ങാടന്‍ പള്ളി- കാളാണ്ടിത്താഴം റോഡിൽ അമ്മാസ് ധാബ ഹോട്ടലിൽ വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. കൂരാച്ചുണ്ട് സ്വദേശി റെനീഷ് (43), കിനാലൂർ സ്വദേശി അശോകൻ (56) എന്നിവരാണ് മാലിന്യ ടാങ്കുകളിൽ ദാരുണമായി ശ്വാസംമുട്ടി മരിച്ചത്. ഹോട്ടല്‍ കൈമാറുന്നതിന്‍റെ ഭാഗമായി പുതിയ നടത്തിപ്പുകാരുടെ ആവശ്യപ്രകാരമാണ് ഉടമയായ രാജശ്രീ തൊഴിലാളികളുമായി ടാങ്ക് വൃത്തിയാക്കാന്‍ എത്തിയിരുന്നത്. 10 അടി ആളമുള്ള ടാങ്കില്‍ 2 അടി മലിനജലം കെട്ടിക്കിടന്നിരുന്നു. ഇതു വൃത്തിയാക്കുന്നതിനാണ് അശോകനും റെനീഷും എത്തിയത്. ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ മനുപ്രസാദ് ഓക്സിജൻ മാസ്ക്കുമായി ഇറങ്ങിയാണ് വളരെ ഇടുങ്ങിയ മാലിന്യ ടാങ്കിൽ നിന്നും അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്.

Share this story