എവിടെയും പോകാൻ കഴിയാത്ത പ്രതിഷേധം നേരിടേണ്ടി വരും; ഗവർണർക്കെതിരെ സിപിഎം

ഗവർണർക്കെതിരെ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അവകാശങ്ങൾ നേടിയെടുത്ത നാടാണ് കേരളം. ഭരണഘടന ഉത്തരവാദിത്തം നിർവഹിക്കണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്. വിശദീകരണം ചോദിച്ചാൽ മറുപടി പറയാൻ മടിയില്ല. ബില്ലിൽ ഒപ്പുവെക്കുകയാണ് ഗവർണർ ചെയ്യേണ്ടത്. അല്ലെങ്കിൽ മന്ത്രിമാരോട് വിശദീകരണം ചോദിക്കണം. അതും ചെയ്തില്ലെങ്കിൽ നിയമസഭക്ക് തിരിച്ചയക്കണം. ഇതൊന്നും ചെയ്യാതെ അനന്തമായി വൈകിപ്പിക്കുകയാണ് ഗവർണർ

ഭൂപതിവ് നിയമഭേദഗതി ബില്ലിൽ ഒപ്പിടാൻ ഗവർണർ തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് ഇടത് കർഷക സംഘടനകൾ നടത്തിയ രാജ്ഭവൻ മാർച്ചിൽ സംസാരിക്കുകയായിരുന്നു എംവി ഗോവിന്ദൻ. എല്ലാവരും തിരുവനന്തപുരത്തേക്ക് വന്നപ്പോൾ ഗവർണർ ഇടുക്കിയിലേക്ക് പോയി. അത് പ്രകോപനപരമാണ്. ഇതേ നിലയിലാണ് മുന്നോട്ടു പോകുന്നതെങ്കിൽ എവിടെയും പോകാൻ കഴിയാത്ത പ്രതിഷേധം നേരിടേണ്ടി വരും. ശരിക്കുമുള്ള ഇടുക്കി ഗവർണർ കണ്ടിട്ടില്ല. ഭരണഘടനാ സ്ഥാപനത്തിന് മുകളിൽ കയറി ഇരുന്ന് എന്ത് തോന്ന്യവാസവും ചെയ്യരുതെന്നും എംവി ഗോവിന്ദൻ പറഞ്ഞു
 

Share this story