കോഴിക്കോട് മെഡിക്കൽ കോളേജ് തീപിടിത്തം: സമഗ്ര അന്വേഷണത്തിന് ഉത്തരവിറക്കണമെന്ന് സതീശൻ

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ഉണ്ടായ അപകടത്തിൽ സമഗ്രമായ അന്വേഷണത്തിന് സർക്കാർ ഉത്തരവിറക്കണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. അത്യാഹിത വിഭാഗത്തിലുള്ള രോഗികളെ മാറ്റുന്നതിലും കാലതാമസമുണ്ടായതായി ആക്ഷേപമുണ്ട്. അതേക്കുറിച്ചും അന്വേഷിക്കണം.
അഞ്ച് പേർ മരിച്ചത് സംബന്ധിച്ച് അവ്യക്തതയും ദുരൂഹതയും നിലനിൽക്കുകയാണ്. ഇതിൽ വ്യക്തതയുണ്ടാകണം. ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കണം വി ഡി സതീശൻ പറഞ്ഞു.
നിലവിൽ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്ന രോഗികളെല്ലാം ഒരു നിവൃത്തിയും ഇല്ലാത്ത സാധാരണക്കാരാണ്. അവരുടെ ചികിത്സാ ചെലവ് പൂർണമായും ഏറ്റെടുക്കാൻ സർക്കാർ തയാറാകണം. അപകടമുണ്ടായി മണിക്കൂറുകൾ കഴിഞ്ഞിട്ടും അതിനു വേണ്ടിയുള്ള ഒരു നിർദേശവും സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും സതീശൻ ചൂണ്ടിക്കാട്ടി