മംഗല്യ താലി: ഭാഗം 47

രചന: കാശിനാഥൻ
മഹാലക്ഷ്മിയുടെ പ്ലാൻ എന്താണെന്നുള്ളത് ഹരിക്ക് ഏകദേശം വ്യക്തമായി. അവൻ അമ്മയെ ഒന്ന് നോക്കി..
കാലിന്മേൽ കാലുകയറ്റി വെച്ച്, കൈകൾ രണ്ടും പിണഞ്ഞ് താടിമേൽ മുട്ടിച്ചുകൊണ്ട് അവനെയും അവർ സാകൂതം നിരീക്ഷിച്ചു.
അപ്പോൾ സിമ്പിൾ ആയിട്ട് പറയുകയാണെങ്കിൽ ഹരിനാരായണന് ഈ ഓഫീസിലേക്ക് ഇനി കയറണമെന്നുണ്ടെങ്കിൽ ഭദ്രലക്ഷ്മിയെ ഉപേക്ഷിക്കണം അല്ലേ,,,
ഹമ്… അതെ ഹരി….അതിൽ യാതൊരു മാറ്റവുമില്ല..
ഓക്കേ ഓക്കേ…
അവനൊന്നു പുഞ്ചിരിച്ചു.
അമ്മ പാർട്ടീഷൻ നടത്തുമ്പോൾ ഏകദേശം, എത്ര കോടിയുടെ സ്വത്തുവകൾ എന്റെ പേരിലേക്ക് വരും.
അവൻ ടേബിളിലേക്ക് ഇരു കൈകളുമൂന്നി മുൻപോട്ട് ആഞ്ഞു നിന്നു.
100കോടിയ്ക്ക് മേലേ ആസ്തി ഉണ്ട് നമ്മുടെ തറവാടിന്. നമ്മുടെ സ്ഥാപനങ്ങൾ, ഭൂമി, ബിൽഡിംഗ്‌സ്, വാഹനങ്ങൾ…. എല്ലാം നിനക്ക് അറിയാല്ലോ അല്ലേ.
ഹമ്.. ഏകദേശം…
ആഹ്……
അതിൽ ഞാൻ റെഡി ആക്കിഎടുത്തതായി എന്തേലും ഉണ്ടോ.
തത്കാലം ഒന്നുമില്ല…
80..85കോടി സ്വത്തും നിന്റെ അച്ഛൻ ഉണ്ടാക്കിയതാ. ബാക്കി അച്ഛന് ഇതുപോലെ പാർട്ടിഷൻ നടന്നപ്പോൾ കിട്ടിയത്..
ഹമ്… ഓക്കേ…..അപ്പോൾ ഞാനായിട്ട് ഉണ്ടാക്കിയത് ഒന്നുമില്ലല്ലെ അമ്മേ.
ഉണ്ടോ.. ഹരി.. നീ തന്നെ പറയു.
ഈ കമ്പനിയിൽ എനിക്ക് സ്ഥാനമില്ലല്ലെ.. ഇവിടെ എന്റേതായി യാതൊരു വ്യക്തിമുദ്രയും പതിഞ്ഞിട്ടില്ലല്ലെ അമ്മേ….
നീ നിന്റെ സേവനം നന്നായി ചെയ്യുന്നു.. അതേ എനിയ്ക്ക് അറിയൂ… ഈ കമ്പനിയെന്ന് പറയുന്നത്, നിനക്ക് 2വയസ് ഉളളപ്പോൾ ഞാനും അച്ഛനും കൂടി തുടങ്ങിയതാണ്. നല്ലോണം ഞങ്ങൾ രണ്ടാളും കഷ്ടപ്പെട്ട് തന്നെയാ ഇത്രത്തോളം പടുത്തുയർത്തിയത്.
ഓക്കേ…. അപ്പോൾ നിങ്ങളുടെ കഷ്ടപ്പാടുകൾക്കൊക്കെ വിലയുണ്ട് അല്ലേ..
ഹമ് തീർച്ചയായും… ഇന്നീ നിലയിലേക്ക് വളരുവാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ടെങ്കിൽ അതിൽ ഞാനും നിന്റെ അച്ഛനും വളരെ നല്ല പോലെ ബുദ്ധിമുട്ടിയിട്ടുണ്ട്.
പറഞ്ഞുവരുന്നത്, നിങ്ങൾ തുടങ്ങിവച്ചതിന്റെ ബാക്കി, ഞാനും അനിയേട്ടനും കൂടി ചെയ്തുപോകുന്നു. അതിൽ ഞങ്ങൾക്ക് അത്ര പ്രാധാന്യം ഒന്നും തന്നെയില്ല.
എന്നല്ല ഞാൻ ഉദ്ദേശിച്ചത്. നിന്റെ ഒറ്റ ഒരാളുടെ തലയ്ക്ക് മുകളിലൂടെയാണ്, ഇതെല്ലാം കൊണ്ട് നടക്കുന്നത് എന്നൊരു ചിന്തയുണ്ടെങ്കിൽ അത് എടുത്ത് ഒന്നു മാറ്റിയേക്ക്, അത്രമാത്രം ഞാൻ ഉദ്ദേശിച്ചുള്ളൂ.
എനിക്കങ്ങനെ യാതൊരു ചിന്തയുമില്ല… ഞാനും അനിയേട്ടനും, പിന്നെ നമ്മുടെ ഓഫീസിലെ ഓരോ സ്റ്റാഫും, എന്തിനേറെ പറയുന്നു ഇവിടുത്തെ സെക്യൂരിറ്റി ജീവനക്കാർക്ക് വരെ, ഈ കമ്പനി ഇത്രമേൽ നന്നായിട്ട് കൊണ്ടുപോകുന്നതിൽ പങ്കുണ്ട്. ഓരോരുത്തരും അവരുടെ കർത്തവ്യം ഏറ്റവും നന്നായി നിർവഹിക്കുന്നത് കൊണ്ടാണ്, പുറത്തുനിന്നുള്ള ഒരാളുപോലും വന്നിട്ട് ഒരു നെഗറ്റീവ് കമന്റ് പറയാതെ ഈ സ്ഥാപനത്തിൽ നിന്നും ഇറങ്ങിപ്പോകുന്നത്. അത് എന്റെ മാത്രം കഴിവും പ്രാഗൽഭ്യവവുമാണെന്ന് ഒന്നും ഞാൻ ആരോടും ഒരു പത്ര സമ്മേളനവും നടത്തി പറഞ്ഞിട്ടുമില്ല.
ഹരിയുടെ ശബ്ദം മാറുന്നതായി മഹാലക്ഷ്മിക്ക് മനസ്സിലായി.
ഓക്കേ ഹരി.. ഇപ്പോൾ ഇവിടെ അതൊന്നുമല്ലല്ലോ പ്രശ്നം. ഞാൻ ഒരു നിബന്ധന പറഞ്ഞു, അത് അംഗീകരിക്കണോ വേണ്ടയോ എന്നുള്ളത് നിന്റെ തീരുമാനമാണ്.. മംഗലത്ത് വീട്ടിലെ ഒരു കണ്ണിയായി തുടരുവാൻ ആണോ നിനക്ക് താല്പര്യം അതോ…..
മംഗലത്ത് വീട്ടിലെ ഒരു കണ്ണിയായി തുടർന്നില്ലെങ്കിൽ ഞാൻ പാപ്പരായി പോകും അല്ലേയമ്മേ….
അവൻ മഹാലക്ഷ്മിയെ നോക്കി ഒന്നും മന്ദഹസിച്ചു.
അതൊക്കെ നീ ആലോചിച്ച് ചെയ്യുക.അത്യാവശ്യം വിവരവും വിദ്യാഭ്യാസവും ഒക്കെയുള്ള ആളല്ലേ…കൂടുതലൊന്നും ഞാനായിട്ട് പറയുന്നില്ല ഹരി.
ഇപ്പോൾതന്നെ ഭദ്രലക്ഷ്മിയെയും വിളിച്ചുകൊണ്ട് ഇറങ്ങിപ്പോയി,, അതുപോലെ വാടകയ്ക്ക് ഒരു വീട് എടുത്തു, ഇന്നലെ അമ്മ എന്റെ കാറിന്റെ കീ ഒക്കെ വാങ്ങി വച്ചത് കൊണ്ട്, ഞാൻ ഓട്ടോറിക്ഷയിലാണ് യാത്ര ചെയ്യുന്നത്. ബാങ്ക് ബാലൻസ് ആയിട്ട് ഏകദേശം ഒരു 15 ലക്ഷം രൂപ എന്റെ അക്കൗണ്ടിൽ കാണുമായിരിക്കും, അതുകഴിഞ്ഞാൽ ഞാൻ പിന്നെ സീറോ ആയി… ആരോരുമില്ലാത്ത ഒരു അനാഥ പെണ്ണിനെ സ്വന്തം അമ്മ പറഞ്ഞതിനാൽ, അമ്മയുടെ വാക്ക് ധിക്കരിക്കാതെ വിവാഹം കഴിച്ചു എന്നൊരു തെറ്റ് ഞാൻ ചെയ്തു, പക്ഷേ അമ്മ, എന്റെ നല്ലതിനായിരുന്നു ഇതൊക്കെ കാട്ടിക്കൂട്ടിയത്, ഒന്നും ഞാൻ അറിയുന്നില്ലല്ലോ, അമ്മ അമ്മയുടെ ലക്ഷ്യം നിറവേറ്റുക തന്നെ ചെയ്തു, ഇനിയുള്ളത് എന്റെ ഭാഗത്തുനിന്നും ഞാൻ എടുക്കുന്ന തീരുമാനമാണ്, ഭദ്രലക്ഷ്മിയെ ഉപേക്ഷിച്ചാൽ ഈ കാണുന്ന സ്വത്തുവകകളിൽ പകുതിഭാഗവും എനിക്ക്. ഉപേക്ഷിച്ചില്ലെങ്കിലൊ ഇത്രയും കാലം ഏകാധിപതിയായി കഴിഞ്ഞാൽ ഞാൻ, ഒരു പൊട്ടക്കിണറ്റിലേക്ക് സ്വയം എടുത്ത് ചാടുന്ന അവസ്ഥയിലായി പോകും അല്ലേ.
അതല്ലേ അമ്മ പറഞ്ഞു വരുന്നത്..
ഹമ്… കറക്റ്റ്….അത് തന്നെയാണ് ഹരി.
ഓക്കേ..
ഒരു വൈറ്റ് പേപ്പർ,വലിച്ചെടുത്തിട്ട്,തന്റെ പോക്കറ്റിൽ നിന്നും ഒരു പേന എടുത്ത് ഹരി അവിടെ കിടന്ന ഒരു കസേരയിലിരുന്നു.
മംഗലത്ത് വീട്ടിൽ ജയപ്രകാശ് മഹാലക്ഷ്മി ദമ്പതികളുടെ ഇളയമകനായ ഹരിനാരായണൻ എന്ന എനിയ്ക്ക്, എന്റെ കുടുംബത്തിലെ യാതൊരു സ്വത്തുവകകളിലും ഒരവകാശവും വേണ്ടന്നും, അവിടുത്തെ ഒരു മണൽത്തരിയ്ക്ക് വേണ്ടിപോലും യാചിച്ചു വരില്ലന്നും ഉറപ്പ് നൽകുന്നു.
എനിയ്ക്ക് വേണ്ടത്, എന്റെ സ്വത്ത്, എന്റെ അവകാശി…
അവൾ എന്റെ കൂടെയുണ്ട്.
ഭദ്രലക്ഷ്മിയെ എനിക്ക് കിട്ടുവാൻ ഒരേയൊരു കാരണക്കാരി ഉള്ളൂ അത് അമ്മയാണ്..
അതിനായി എന്നും അമ്മയോട് ഞാൻ 100% കൂറുപുലർത്തുന്നവനാണ് കെട്ടോ
മഹാലക്ഷ്മിയുടെ പേർക്ക് ആ പേപ്പർ വലിച്ചു നീട്ടി ഹരി പറഞ്ഞു.
ഇതിനു വാല്യൂ ഇല്ലെന്നൊന്നും അമ്മ കരുതേണ്ട. നിയമപരമായിട്ട് തന്നെ അമ്മ മുന്നോട്ടു പോയിക്കോളൂ, മംഗലത്തെ ഒരു രൂപ പോലും എനിക്ക് വേണ്ടെമ്മേ, പിന്നെ ഇപ്പോൾ എന്റെ ബാങ്കിൽ കിടക്കുന്ന ബാലൻസ്. അത് ഈ സ്ഥാപനത്തിൽ ഞാൻ ജോലി ചെയ്തതിന് എനിയ്ക്ക് അമ്മ തന്ന സാലറി ആണെന്ന് കരുതിയാൽ മതി. ഓക്കേ.
ഒരു പുഞ്ചിരിയോടു കൂടി അവിടെനിന്ന് ഇറങ്ങിപ്പോകുന്ന മകനെ നോക്കി മഹാലക്ഷ്മി തരിച്ചു നിന്നുപോയി
സ്വപ്നത്തിൽ പോലും അവർ കരുതിയതല്ല ഇങ്ങനെയൊരു നീക്കം ആയിരിക്കും ഹരി നടത്തുന്നത് എന്നുള്ളത്..
അവസാനത്തെ ഒരു ഒറ്റകൈ പ്രയോഗം ആയിരുന്നു അവർ നടത്തിയത്. പക്ഷേ അതിൽ മഹാലക്ഷ്മി താൻ ജയിക്കും എന്ന് തന്നെയാണ് ഓർത്തിരുന്നത് പോലും
അതിനേക്കാൾ ഒക്കെ മുകളിലാണ് ഹരിക്ക് തന്റെ മനസ്സിൽ ഭദ്രയോടുള്ള സ്ഥാനം എന്ന അവർക്ക് ഏകദേശം മനസ്സിലായി…..കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…