വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മയുടെ എഴുത്ത്; സന്തോഷം പങ്കുവെച്ച് മഞ്ജു വാര്യര്‍

വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മയുടെ എഴുത്ത്; സന്തോഷം പങ്കുവെച്ച് മഞ്ജു വാര്യര്‍

വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മയുടെ എഴുത്തിലേക്കുള്ള തിരിച്ചുവരവിന്റെ സന്തോഷം പങ്കുവെച്ച് നടി മഞ്ജു വാര്യര്‍. ലോക്ക്ഡൗണിനെ തുടര്‍ന്ന് മക്കളും കൊച്ചുമക്കളുമായി ഏറെ സമയം വീട്ടില്‍ ചിലവഴിക്കാനായതിന്റെ ആഹ്ലാദം പങ്കുവച്ചുകൊണ്ടുള്ള അമ്മ ഗിരിജയുടെ എഴുത്ത് മഞ്ജു തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.

അമ്മയുടെ എഴുത്ത്

ഇവിടെ എല്ലാവരും തിരക്കിലാണ്. കഥയെഴുത്തും ചര്‍ച്ചകളുമായി തിരക്കുള്ള ഒരാള്‍. സിനിമാഭിനയവും നൃത്തവും ഒക്കെയായി തിരക്കായി, മാസത്തില്‍ ഒന്നോ രണ്ടോ ദിവസമെങ്കിലും വീണു കിട്ടുന്ന ഒഴിവില്‍ വിശ്രമിക്കാനെത്തുന്ന മറ്റൊരാള്‍. ഇവര്‍ രണ്ട് പേരും ഇപ്പോള്‍ ഈ വീട്ടില്‍ എന്നേക്കാള്‍ തിരക്കായി ഓടി നടക്കുന്നു. ഒരാളുടെ കയ്യില്‍ ചൂല്. മറ്റേയാളുടെ കയ്യില്‍ നിലം തുടയ്ക്കുന്ന മോപ്പ്. കുറച്ച് കഴിയുമ്പോള്‍ ഒരാള്‍ ചിരവപ്പുറത്ത്. തേങ്ങ, തുരുതുരെ ചിരകി ഇലയില്‍ വീഴുന്നു. അതില്‍ നിന്നും കയ്യിട്ടു വാരിത്തിന്നാന്‍ മറ്റേയാള്‍,

എന്താദ്..കഥ.. എനിക്ക് ചിരിയാണ് വരുന്നത്, പ്രകൃതി വിഭവങ്ങളോട് താത്പര്യമില്ലാതിരുന്നവര്‍ ഇപ്പോള്‍ ചക്കയും മാങ്ങയുമൊക്കെ ഇഷ്ടഭോജ്യങ്ങളാക്കിയിരിക്കുന്നു. അടുക്കളയും സജീവം. പച്ചക്കറി അരിയലും പാത്രം കഴുകലും അതൊക്കെ തുടക്കലും, അതാത് സ്ഥാനത്ത് കമഴ്ത്തി വെക്കലും..ഒക്കെ പഠിച്ചിരിക്കുന്നു, ആ കുട്ടി..മധുവിന്റെ ഭാര്യ അനു.. ഇതൊക്കെ കൃത്യമായി എങ്ങനെ ചെയ്യുന്നു ആവോ..പാവം നഗരത്തില്‍ വളര്‍ന്ന കുട്ട്യാണ് എന്നിട്ടും..

പാചകമെങ്കിലും സ്വയം ചെയ്യണം എന്നെനിക്ക് വാശിയാണ്. കുട്ടികള്‍ക്ക് ഇഷ്ടമുള്ളതൊക്കെ പാചകം ചെയ്ത് കൊടുക്കുമ്പോള്‍ അവരുടെ കണ്ണുകളില്‍ കാണുന്ന ഒരു തിളക്കുമണ്ട്. അതെനിക്ക് ഏറെ ഇഷ്ടമാണ്. മാധേട്ടനും അങ്ങനെ ആയിരുന്നു.

ഇഷ്ടമുള്ള വിഭവങ്ങള്‍ പറയാതെ തന്നെ മേശപ്പുറത്തെത്തുമ്പോഴത്തെ ആ മുഖത്തെ സന്തോഷവും കണ്ണുകളിലെ തിളക്കവും…പാചകം തീരുമ്പോഴേക്കും അടുക്കള ജനത്തിരക്കുള്ള ഒരു കവലയാകും. രാഷ്ട്രീയവും സിനിമയും തമാശകളും ഗെയിം കളിക്കലും ഒക്കെ അവിടെയാവും പിന്നെ. അതിന്റെയൊക്കെ ഇടയില്‍ ഒന്നും അറിയില്ലെങ്കിലും എന്തെങ്കിലുമൊക്കെ അഭിപ്രായങ്ങള്‍ പറഞ്ഞ് അവരുടെ കളിയാക്കലുകള്‍ ഏറ്റുവാങ്ങുന്നതും ഒരു രസം തന്ന്യാണേ..

അമ്മ അവിടെപ്പോയി കാലുനീട്ടി ഇരുന്നാല്‍ മതി എന്നാണ് അനുവിന്റെ കല്‍പ്പന. അതിന് പാകത്തിന് നീട്ടാനൊരു കാലും അതില്‍ വരവീണ ഒരു വിരലെല്ലുമായി ഞാനും.

അങ്ങനെ കാല്‍നീട്ടി ഇരിക്കുമ്പോഴും എന്റെ ചെവികള്‍ ആനന്ദം അനുഭവിക്കുന്നുണ്ട്. അടച്ചിട്ട വാതിലിന് പിന്നില്‍ മഞ്ജുവിന്റെ നൃത്തച്ചുവടുകളുടെ പരിശീലന താളങ്ങള്‍..എന്റെ കാലിന്, പക്ഷേ ആഗ്രഹമുണ്ടെങ്കിലും അതിനൊക്കെ വിലക്ക് വന്നിരിക്കുന്നു. ഒരു അഞ്ച് ആഴ്ച്ചക്കാലത്തേക്ക്.

ആവണിയാണെങ്കില്‍ ഇടയ്ക്കിടെ എത്തും മുത്തുവിനെ തേടി. ഗെയിം കളിക്കാന്‍…പാവം ബോറടിക്കുന്നുണ്ടാവും കൂട്ടുകാര്‍ അടുത്തൊന്നും ഇല്ലാത്തതുകൊണ്ട് അച്ഛനും അമ്മയും മുത്തുവും മേമയും ഒക്കെ അവളുടെ കളിക്കൂട്ടുകാരാവുന്നു,അവളുടെ സ്ഥിരം കളിക്കൂട്ടുകാരനാവുമായിരുന്ന ‘മാട്ടന്‍’ ഇനി ഒരിക്കലും കൂടെ കളിക്കാന്‍ ഉണ്ടാവില്ലെന്ന് ആവണിയും മനസിലാക്കിയിരിക്കുന്നു.

മഹാമാരി താണ്ഡവം തുടങ്ങിയപ്പോഴാണ് ഷൂട്ടിങ്ങ് നിര്‍ത്തി ആദ്യം മഞ്ജുവും പിന്നെ മധുവും കുടുംബവും എത്തിയത്. ഇത്രയും ദിവസങ്ങള്‍ ഞങ്ങള്‍ ഒരുമിച്ച് ഉണ്ടാകുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. മാധേട്ടനും കൂടെ ഉണ്ടായിരുന്നുവെങ്കില്‍ ..ഇടയ്ക്കിടെ ഓര്‍ത്ത് പോകുന്നു

കൊറോണ കാരണം വീട്ടിലെ ജോലിക്കാര്‍ക്കും അവധി കൊടുത്തു. ഇപ്പോള്‍ ഇവിടെ എല്ലാവരും ജോലിക്കാരാവുന്ന.. ജോലിയൊന്നും ചെയ്ത് മുന്‍പരിചയമല്ലാത്ത താത്കാലിക ജോലിക്കാര്‍.. അങ്ങനെ ഇവിടെ ഞങ്ങള്‍ എല്ലാവരും തിരക്കിലാണ്.. അങ്ങനെ ഒരു കൊറോണക്കാലം..

Share this story