ഉത്തർപ്രദേശിൽ 12 സ്‌കൂൾ വിദ്യാർഥിനികളെ പീഡിപ്പിച്ചു; സർക്കാർ സ്‌കൂൾ അധ്യാപകൻ അറസ്റ്റിൽ

police

ഉത്തർപ്രദേശിൽ 12 സ്‌കൂൾ വിദ്യാർഥിനികളെ പീഡിപ്പിച്ച സർക്കാർ സ്‌കൂൾ അധ്യാപകൻ അറസ്റ്റിൽ. ഷാജഹാൻപൂരിലെ ജൂനിയർ സർക്കാർ സ്‌കൂളിലെ കംപ്യൂട്ടർ അധ്യാപകനെയാണ് തിലഹാർ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ സ്‌കൂൾ പ്രിൻസിപ്പലിനും ഒരു അധ്യാപകനുമെതിരെ കേസെടുത്തിട്ടുണ്ട്.

പീഡനത്തിനിരയായ ഒരു ദളിത് വിദ്യാർഥിനി വീട്ടുകാരെ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. പിന്നാലെ വീട്ടുകാരും നാട്ടുകാരും സ്‌കൂളിലെത്തി ബഹളം വച്ചു. തുടർന്ന് ഗ്രാമത്തലവൻ പൊലീസിൽ പരാതി നൽകി. കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ മുഹമ്മദ് അലിക്കെതിരെയാണ് പരാതി. ദളിത് പെൺകുട്ടികൾ ഉൾപ്പെടെ പന്ത്രണ്ടോളം വിദ്യാർഥിനികളെ പീഡിപ്പിച്ചെന്നാണ് പരാതി.

വിദ്യാർഥിനികളിൽ നിന്ന് പരാതി ലഭിച്ചിട്ടും പ്രിൻസിപ്പൽ അലിക്കെതിരെ നടപടി എടുത്തില്ലെന്ന് സർക്കിൾ ഓഫീസർ  പ്രിയങ്ക് ജെയിൻ പിടിഐയോട് പറഞ്ഞു. വിദ്യാർഥിനികളെ വൈദ്യപരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. പ്രിൻസിപ്പൽ അനിൽകുമാർ, അസിസ്റ്റന്റ് അധ്യാപിക സാജിയ എന്നിവരെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.

Share this story