വിമാനത്താവളത്തിലെ ബോംബ് ഭീഷണിക്ക് പിന്നില്‍ 13-കാരൻ
ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ കഴിഞ്ഞയാഴ്ച ലഭിച്ച ബോംബ് ഭീഷണിക്ക് പിന്നില്‍ 13-കാരൻ. ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയർ കാനഡ വിമാനത്തില്‍ ബോംബ് ഉണ്ടെന്ന സന്ദേശമാണ് ജൂണ്‍ നാലിന് ലഭിച്ചത്. വിമാനം പറന്നുയരാൻ മിനുറ്റുകള്‍ മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു ഭീഷണി സന്ദേശം വന്നത്. തുടർന്ന് നടത്തിയ പരിശോധനയില്‍ ഇത് വ്യാജ ബോംബ് ഭീഷണിയാണെന്ന് തെളിഞ്ഞു.
വ്യാജ ബോംബ് ഭീഷണിക്ക് പിന്നില്‍ ആരാണെന്ന് കണ്ടെത്താൻ നടത്തിയ വിപുലമായ അന്വേഷണത്തിൽ മീററ്റ് സ്വദേശിയായ പതിമൂന്നുകാരനാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞു. ബോംബ് ഭീഷണി സന്ദേശമയച്ചത് താനാണെന്ന് സമ്മതിച്ച 13-കാരൻ അതിന്റെ കാരണവും പോലീസിനോട് തുറന്നുപറഞ്ഞു. പുതിയതായി നിർമിച്ച ഇ-മെയില്‍ ഐ.ഡിയില്‍ നിന്നാണ് കുട്ടി സന്ദേശം അയച്ചത്. അധികൃതർക്ക് സന്ദേശത്തിന്റെ ഉറവിടം തേടി തന്നെ കണ്ടുപിടിക്കാൻ കഴിയുമോ എന്ന് അറിയാനാണ് വിമാനത്തില്‍ ബോംബുണ്ടെന്ന സന്ദേശം അയച്ചത് എന്നാണ് കുട്ടി പറഞ്ഞത്.