അമ്മയെ ഞാൻ കൊന്നുവെന്ന് 17കാരൻ; അന്വേഷണത്തിൽ ട്വിസ്റ്റ്, പിതാവ് അറസ്റ്റിൽ
ഭക്ഷണം നൽകാത്തതിന് അമ്മയെ കൊലപ്പെടുത്തിയെന്ന് പറഞ്ഞ് 17കാരൻ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയ സംഭവത്തിൽ വഴിത്തിരിവ്. അച്ഛനും മകനും ചേർന്നാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് അന്വേഷണത്തിൽ മനസിലായി. പ്രായപൂർത്തിയായിട്ടില്ലെന്ന കാരണത്താൽ ശിക്ഷാ ഇളവ് ലഭിക്കുമെന്നതിനാൽ മകൻ കുറ്റം ഏറ്റെടുക്കുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി
ബംഗളൂരുവിലാണ് സംഭവം. സ്വകാര്യ കമ്പനി ജീവനക്കാരിയായ നേത്ര(40)യാണ് രണ്ടാം തീയതി കൊല്ലപ്പെട്ടത്. ഭർത്താവ് ചന്ദ്രപ്പയും 17കാരനായ മകനും ചേർന്ന് ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിച്ച് നേത്രയെ കൊലപ്പെടുത്തുകയായിരുന്നു. മറ്റൊരാളുമായി നേത്ര അടുപ്പത്തിലാണെന്ന് അറിഞ്ഞതോടെയാണ് കൊലപാതകം നടന്നത്.
ഞാൻ അമ്മയെ കൊന്നുവെന്ന് 17കാരൻ കെ ആർ പുര സ്റ്റേഷനിലെത്തി പറഞ്ഞപ്പോൾ പോലീസുകാരും ഞെട്ടിയിരുന്നു. ഭക്ഷണം നൽകാത്തതിനാലാണ് കൊലപാതകം നടത്തിയതെന്നും കുട്ടി പറഞ്ഞിരുന്നു. എന്നാൽ പോലീസിന്റെ അന്വേഷണത്തിലാണ് മകനും പിതാവും ചേർന്നാണ് നേത്രയെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയത്